വിട്ടു കളയേണ്ടവയെ വിട്ടുകളയാൻ നമുക്കാകണം. മറ്റുള്ളവരുടെ വിടുവായ്ത്തങ്ങൾക്കു വില കൊടുത്താൽ, നഷ്ടപ്പെടുത്തേണ്ടി വരുന്നത്, സ്വന്തം വിവേകവും വിശ്വാസ്യതയുമായിരിക്കും.
ആർക്കും ആരേക്കുറിച്ചും, എന്തിനേക്കുറിച്ചും അഭിപ്രായങ്ങൾ പറയാം അവയെ വിലമതിക്കണോ, വിട്ടു കളയണോ എന്നതു കേൾക്കുന്നവരുടെ തെരഞ്ഞെടുപ്പാണ്.
ചില വിമർശകർക്കെങ്കിലും, സ്വന്തമായ ഉദ്ദേശ്യങ്ങളും, ഗൂഢലക്ഷ്യങ്ങളും കാണും. സ്വയ വിമർശനശേഷി നശിച്ചതുകൊണ്ട്, മറ്റുള്ളവരുടെ പ്രവർത്തനങ്ങൾക്കു പ്രതിബന്ധം സൃഷ്ടിക്കുക എന്നതായിരിക്കും, അവരുടെ മുഖ്യ വിനോദം. ദോഷൈകദൃക്കുകളുടെയെല്ലാം വായടപ്പിക്കാൻ ശ്രമിക്കുന്നത്, യാത്ര പാതിവഴിയിൽ മുടക്കുന്നതു പോലെയേയുള്ളൂ. സ്വന്തം തീരുമാനങ്ങളും, ലക്ഷ്യങ്ങളും മുറുക്കെപ്പിടിക്കുക എന്നതു മാത്രമല്ല, വിഘ്നങ്ങളും വിഘാതങ്ങളും സൃഷ്ടിക്കുന്നവരെ ഒഴിവാക്കുക എന്നതും, തുടർ യാത്രകൾക്കനിവാര്യമാണ്.
അഭിപ്രായം ചോദിക്കേണ്ടത്, അനുഭവ പ്രജ്ഞരോടു മാത്രമാണ്. കേട്ടറിഞ്ഞവരും, കണ്ടറിഞ്ഞവരും, അനുഭവിച്ചറിഞ്ഞവരും പറയുന്നതു വ്യത്യസ്ഥങ്ങളായ കഥകളായിരിക്കും. പൂർണ്ണ ബോദ്ധ്യമില്ലാതെ, ഒരാൾ പകർന്നു നൽകുന്നവയെല്ലാം, പെരുവഴികൾ മാത്രമേ സമ്മാനിക്കുകയുള്ളൂ. മറ്റുള്ളവരുടെ ഊഹാപോഹങ്ങളേക്കാൾ ഉറപ്പും ഉത്തരവാദിത്തവും, സ്വന്തം നിഗമനങ്ങൾക്കല്ലേ ഉണ്ടാകുക. സ്വയമായി നിശ്ചയിച്ചുറപ്പിച്ചവയോടു കൂറു പുലർത്തുന്നവരുടെ കാലടികൾ മാത്രമേ, ഉറപ്പുള്ളവയായിരിക്കൂ.
പലരും പറഞ്ഞതിൻ്റെ പേരിൽ, കതിരു പതിരാകുകയില്ല. ആരും അംഗീകരിക്കാത്തതിൻ്റെ പേരിൽ, കതിരിനു കാമ്പു നഷ്ടപ്പെടുകയുമില്ല. സ്വന്തം വിധിന്യായങ്ങളെ മാത്രം വിശ്വസിക്കേണ്ട ചില സന്ദർഭങ്ങളുണ്ട്. തനിക്കു മാത്രമുണ്ടായ അനുഭവങ്ങളിലൂടെയും വഴികളിലൂടെയും തനിച്ചു നടക്കുമ്പോൾ, ഗ്യാലറിയിരുന്ന് അഭിപ്രായങ്ങൾ പറയുന്നർക്കു ചെവി കൊടുക്കരുത്. കണ്ണടച്ചിരിക്കുന്നവർ അഭിപ്രായം പറഞ്ഞാൽ, കാതുകൾ കേൾക്കാത്തവനേപ്പോലെ, കടന്നുകളയുന്നതാണുത്തമം. വിട്ടു കളയേണ്ടവ, വിട്ടു കളയണം.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി