ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
"ഞാൻ അവർക്കുവേണ്ടി അപേക്ഷിക്കുന്നു. ലോകത്തിനുവേണ്ടിയല്ല, നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ
ആകകൊണ്ടു അവർക്കുവേണ്ടി യത്രേ ഞാൻ അപേക്ഷിക്കുന്നതു" യോഹ 17:9.
യേശു നമുക്കു വേണ്ടി മരിച്ചു. ഉയിർത്തെഴുന്നേറ്റു. പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരുന്നു നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു. കുഞ്ഞാടുകളായ നമ്മെ പിതാവായ ദൈവം നല്ല ഇടയനായ യേശുവിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു. ദുഷ്ടപിശാചായ ചെന്നായ് കുഞ്ഞാടുകളെ പിടിക്കുവാൻ വരുമ്പോൾ ഇടയനായ യേശു തന്റെ ജീവനെ വകവെക്കാതെ അവയെ രക്ഷിക്കുന്നു.
"ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു. അവ ഒരുനാളും നശിച്ചുപോകയില്ല. ആരും അവയെ എന്റെ കയ്യിൽനിന്നു പിടിച്ചുപറിക്കയുമില്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ. പിതാവിന്റെ കയ്യിൽനിന്നു പിടിച്ചു പറിപ്പാൻ ആർക്കും കഴികയില്ല". യോഹന്നാൻ 10:28,29.
യേശു ഇപ്പോഴും പിതാവിന്റെ സന്നിധിയിൽ നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു.
"ക്രിസ്തുയേശു മരിച്ചവൻ, മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ. അവൻ ദൈവത്തിന്റെ വലതുഭാഗത്തിരിക്കയും നമുക്കു വേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.". റോമർ 8:34.
പലപ്പോഴും നാം പാപം ചെയ്തു ദൈവത്തിൽ നിന്നും അകലുമ്പോൾ, നമ്മെ പിതാവായ ദൈവം വെട്ടാതെ നിർത്തിയിരിക്കുന്നതു പുത്രൻ ദൈവത്തിന്റെ വലതുഭാഗത്തിരുന്നു നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നതുകൊണ്ടു മാത്രമാണ്. യേശു പിതാവിനോടു പറയുകയാണ് ഒരുവർഷം കൂടെ നിൽക്കട്ടെ. വെട്ടികളയരുതേ. ഫലം കായ്ച്ചെങ്കിലോ. നാം വെട്ടേറ്റു വീഴാതെ നിൽക്കുന്നതു യേശുവിന്റെ കരുണ മാത്രം.
"ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കലുണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു. നമ്മുടേതിനു മാത്രമല്ല. സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ". 1.യോഹന്നാൻ 2;1,2.
നമ്മുടെ ബലഹീനതകൾ നമ്മുടെ ഇടയനറിയാം. നാം വഴിതെറ്റിപോകുന്ന ആടുകളാണെന്നും അറിയാം. എന്നാൽ ഇടയന്റെ കണ്ണു എപ്പോഴും കൂട്ടം വിട്ടു കാണാതെ പോകുന്ന ആടിന്റെമേൽ ആണ്. ജീവിതത്തിൽ നാം അറിയാതെ പാപങ്ങൾ കടന്നു വരാം. കോപവും, ദേഷ്യവും നമ്മെ പലപ്പോഴും കീഴ്പ്പെടുത്താം. അനിയന്ത്രിതമായ കോപവാക്കുകൾ നാം പ്രയോഗിച്ചെന്നുവരാം. എത്ര നിയന്ത്രിച്ചിട്ടും ചില പാപ സ്വഭാവങ്ങൾ നമ്മിൽ കടന്നു വന്നേക്കാം. എന്നാൽ ഇരുപത്തിനാലു മണിക്കൂറും യേശു നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ബലഹീനതകളെ യേശു നന്നായി അറിയുന്നു. അതുകൊണ്ടു പലപ്പോഴും നാം വീണുപോകുമ്പോൾ കരുണ ലഭിപ്പാനായി ആ കൃപാസനത്തിലേക്കോടണം.
"ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽ കൂടി കടന്നുപോയോരു ശ്രേഷ്ഠ മഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക. നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക". എബ്രായർ 4:14-16.
നമ്മുടെ എല്ലാ ബലഹീനതകളും നന്നായി ദൈവം അറിയുന്നു. നാം കരളുരുകി വേദനിക്കുമ്പോഴും, നാം വീണുപോകുമ്പോഴും, നാം നിരാശയിലാകുമ്പോഴും യേശു നമ്മുടെ അടുക്കൽ വരുന്നു. നമ്മുടെ ബലഹീനതകൾ ദൈവത്തിലേക്കു നമ്മെ അടുപ്പിക്കും. അതുകൊണ്ടു പൗലോസ് അപ്പോസ്തലൻ ഇങ്ങനെ പറഞ്ഞു.
അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും. എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല 2.കൊരിന്ത്യർ 12:5.
തീർച്ചയായും ബലഹീനതകളിൽ ദൈവം അടുത്ത തുണയായി നിന്ന് കൃപ ചൊരിയുന്നു. അതിനാൽ വേദനകളിൽ, പ്രതികൂലങ്ങളിൽ കർത്താവ് കൂടെയിരുന്ന് പറയുന്നു.
"എന്റെ കൃപ നിനക്കുമതി. എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു". 2.കൊരിന്ത്യർ 12:9.
അതിനാൽ തക്കസമയത്തുള്ള കരുണയ്ക്കും കൃപക്കുമായി ആ കൃപാസനത്തിലേക്കു കടന്നു ചെല്ലാം.