തീയറ്ററിൽ പോയി സിനിമ കാണുന്നവൻ സ്വർഗ്ഗത്തിൽ പോകില്ലെന്നും (വീട്ടിൽ രഹസ്യമായി കാണുന്നത് കുഴപ്പമില്ല), ആഭരണമിടുന്നവനു നിത്യനരകമെന്നും നാം വിശ്വസിക്കുന്നു. സഭയിലെ ഒരു ചെറുപ്പക്കാരൻ ബുൾഗാൻ താടി വെച്ചാൽ അവന്റെ താടി വടിപ്പിക്കാതെ വിശ്രമമില്ലാത്ത നാം. ഒരു പെൺകുട്ടി പുരികം ഒന്ന് ഷേപ്പ് ചെയ്താൽ അതിൽ സോദോമ്യപാപത്തിന്റെ വേരു കണ്ടെത്തി ആ കുട്ടിയെ വിശ്വാസത്തിൽ തികഞ്ഞവളാക്കാൻ വേണ്ടി പാടുപെടുന്നു നാം.
മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ലെന്ന് പരസ്യയോഗത്തിലും കൺവൻഷനുകളിലും നാം പ്രസംഗിക്കാറുമുണ്ട്. മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ലെന്ന് വാക്യം വചനത്തിൽ കിടക്കുന്നതു ഗലാത്യർ 5:19,20,21 വാക്യങ്ങളിലാണ്. ആ വാക്യം ഇപ്രകാരമാണ്. "ജഡത്തിന്റെ പ്രവർത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരാശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു, മുതലായവ എന്ന് വെളിവാകുന്നു. ഈ വക പ്രവർത്തിക്കുന്നവർ സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാൻ മുമ്പെ പറഞ്ഞത് പോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു ഈ വാക്യത്തിൽ പറയുന്ന മദ്യപാനം എന്ന പാപം ഒഴികെ ബാക്കി എല്ലാം നമ്മുടെ കയ്യിൽ ഉള്ളത് കൊണ്ട് നാം പറയുന്നു മദ്യപാനം മാത്രം അതിൽ നിന്ന് എടുത്തിട്ട് പറയുന്നു, "മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് സ്വന്ത കണ്ണിലെ കോലു എടുത്തിട്ട് അന്യന്റെ കണ്ണിലെ കരട് എടുക്കാൻ കർത്താവു പറഞ്ഞത് നമ്മുടെ കാര്യത്തിൽ എത്രയോ ശരി.
ഇങ്ങനെ ദൈവത്തിന്റെ സ്വന്തം മക്കൾ എന്ന നിലയിൽ അഹങ്കരിക്കുന്ന നാം ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനങ്ങൾ മറന്നു പോയോ എന്ന് നാം ഭയപ്പെടേണ്ടി ഇരിക്കുന്നു.
ശത്രുക്കളെ പോലും സ്നേഹിക്കണമെന്ന് വചനത്തിലുണ്ടെന്നു നമുക്കറിയാം. എന്നാൽ സ്വന്തരക്ത ബന്ധത്തെ പോലും ആത്മാർത്ഥവുമായി സ്നേഹിക്കാൻ നമ്മിൽ എത്ര പേർക്ക് കഴിയുന്നുണ്ട്? ഒരേ പായയിൽ ഇരുന്നു ആരാധിക്കുന്നവരോട് നമുക്ക് കുറ്റമറ്റ മനസാക്ഷിയുണ്ടോ? ആരോടും പിണക്കമില്ലെന്ന് പറഞ്ഞു വിശുദ്ധ ബലിയിൽ സംബന്ധിക്കുമ്പോൾ പോലും കൂട്ട് സഹോദരനോടുള്ള ദേഷ്യം ഉള്ളിൽ സൂക്ഷിക്കുന്നവർ നമ്മുടെ ഇടയിൽ ഇല്ലേ? ഹൃദയങ്ങളെ തൂക്കി നോക്കുന്ന ദൈവത്തിന്റെ മുമ്പിലാണ് നാം ഇരിക്കുന്നത് എന്ന് പോലും നാം ഓർക്കാറില്ല എന്നതാണ് സത്യം. "മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ട് വേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽ നിന്ന് കുടിക്കയും ചെയ്‍വാൻ എന്ന് വായിച്ചു അപ്പം നുറുക്കുന്നവൻ എങ്കിലും തന്നെത്താൻ ആത്മാർത്ഥമായി ശോധന ചെയ്തിരുന്നുവെങ്കിൽ. 1.കൊരിന്ത്യർ 13 അദ്ധ്യായം കുട്ടികളെ മനഃപാഠം പഠിപ്പിക്കാൻ വേണ്ടി മാത്രമുള്ളതല്ല എന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു.
അന്യഭാഷയിൽ സംസാരിച്ചാലും, പ്രവചനവരം ഉണ്ടായാലും, ഉള്ളതെല്ലാം കർത്താവിന്റെ വേലയ്ക്കും ആതുരസേവനത്തിനു വേണ്ടി കൊടുത്താലും, സ്വന്തശരീരം ചുടുവാൻ ഏല്പിച്ചാൽ പോലും സ്നേഹമില്ല എങ്കിൽ ഒരു പ്രയോജനവുമില്ലെന്നും നാം മറന്നു പോകരുത്.
കുഞ്ഞുപൈതങ്ങളെ ആത്മാവിന്റെ ഫലങ്ങളും ജഡത്തിന്റെ പ്രവർത്തികളുമൊക്കെ പഠിപ്പിക്കുന്ന മാതാപിതാക്കൾ സ്വയം ശോധന ചെയ്യേണ്ടിയിരിക്കുന്നു, പൈതങ്ങൾ നോക്കുമ്പോൾ നിങ്ങളിൽ ഇതിൽ എത്ര ഫലങ്ങൾ അവർക്കു കാണാൻ കഴിയുന്നുണ്ട്? അതെയോ അവർ കാണുന്നത് നിങ്ങളിലെ ജഡത്തിന്റെ പ്രവർത്തികളാണോ? പൈതങ്ങളെ മനഃപാഠമായി എന്ത് പഠിപ്പിച്ചാലും അത് നിങ്ങളുടെ ജീവിതത്തിലൂടെ അവർക്കു കാണിച്ചു കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ അത് കൊണ്ട് എന്ത് പ്രയോജനം?
യേശു പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ പറഞ്ഞ ഒരു സുപ്രധാന കാര്യമാണ് "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ". (മത്തായി 6:12 ). താഴോട്ട് വായിക്കുമ്പോൾ പറയുന്നു "നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല". ഇതൊക്കെ നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കാൻ നമുക്ക് കഴിയുന്നുണ്ട്?
യേശു നമ്മെ പഠിപ്പിച്ച ക്രിസ്തീയ അടിസ്ഥാനങ്ങളിലേക്കു നമുക്ക് മടങ്ങി വരാം. സ്നേഹിക്കാനും ക്ഷമിക്കാനുള്ള കൃപ ലഭിക്കേണ്ടതിനു നമുക്ക് പ്രാർത്ഥിക്കാം? സ്വന്തകണ്ണിലെ കോലു എടുത്തിട്ട് നമുക്ക് അന്യന്റെ കണ്ണിലെ കരട് എടുക്കാം. അതാണല്ലോ യേശുവും നമ്മെ പഠിപ്പിച്ചത്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.