പൗലോസ് ശ്ലീഹ ഇപ്രകാരം പറയുന്നു “മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു”. (1.കൊരി 11:4). അച്ചന്മാരും മെത്രാന്മാരും ധരിക്കുന്ന തൊപ്പിയും മസ്നപ്സയും പൗലോസ് പറയുന്ന മൂടുപടമല്ലെ? അങ്ങനെയെങ്കില്‍ പുരോഹിതന്മാര്‍ ദൈവകല്പന ലംഘിക്കുകയല്ലേ? നവീന സമൂഹങ്ങള്‍ സാധാരണ ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്താണ് ഇതിലെ സത്യം? നമുക്ക് വിശദമായി പരിശോധിക്കാം.
എന്താണ് മൂടുപടം?
മൂടുപടം എന്നാല്‍ തലയെ മുഴുവന്‍ മൂടാന്‍ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ്. ശിരസിന്റെ മുകള്‍ ഭാഗം മാത്രമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ചില യഹൂദ സ്ത്രീകള്‍ ആദിമ കാലഘട്ടങ്ങളില്‍ മൂടുപടം ഉപയോഗിച്ചിരുന്നു. താമാര്‍ മൂടുപടം ഉപയോഗിക്കുന്നുണ്ട്. “അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു. യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു”. (ഉല്പ 38:14,15). ദാവീദും അബ്ശാലോമിന്റെ മരണത്തില്‍ ഇപ്രകാരം മൂടുപടമിട്ടു വിലപിക്കുന്നുണ്ട്. “രാജാവു മുഖം മൂടി: എന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു”. (2.ശമു 19:4).
എന്നാല്‍ മൂടുപടം ഇട്ടു പ്രാര്‍ഥിക്കുന്ന രീതി പിന്നീട് യഹൂദന്മാര്‍ കൈക്കൊണ്ടു. തലിത്ത് (Tallit) എന്നാണു യഹൂദ പുരുഷന്മാര്‍ ഉപയോഗിക്കുന്ന മൂടുപടത്തിനു പേര്. ബാബിലോണ്‍ പ്രവാസകാലഘട്ടത്തില്‍ ജാതികളില്‍ നിന്നാണ് അവര്‍ ഈ ആചാരം കൈക്കൊണ്ടത്. തിരുവെഴുത്തുകളില്‍ അങ്ങനെ പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. മൂടുപടമിട്ടു പ്രാര്‍ത്ഥിക്കുമ്പോള്‍ തല മുഴുവനും മൂടുന്നു. പാപം മുഖാന്തിരം ദൈവത്തിന്റെ മുമ്പില്‍ തങ്ങളുടെ മുഖം കാണിക്കാന്‍ ലജ്ജയുണ്ട് എന്ന് സൂചിപ്പിക്കാനാണ് മുഖം മൂടിയുള്ള പ്രാര്‍ത്ഥന യഹൂദന്മാര്‍ സ്വീകരിച്ചത്. ചുരുക്കത്തില്‍, തല മുഴുവനും മുഖവും ഉള്‍പ്പെടെ മൂടുന്ന ഒന്നിനെയാണ് മൂടുപടം എന്ന് വിളിക്കുന്നത്.
കൊരിന്തിലെ സാഹചര്യം.
ബൈബിളിലെ വാക്യങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ അത് എഴുതപ്പെട്ട സാഹചര്യം വളരെ പ്രധാനമാണ്. അതില്ലാതെ വ്യാഖ്യാനിച്ചാല്‍ എളുപ്പം വേദവിപരീതങ്ങളിലേക്ക് ചെന്നെത്താം! ഉദാഹരണത്തിന് പൌലോസ് തീമോത്തിയോസിനോട് വീഞ്ഞ് കുടിച്ചുകൊള്ളുക എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ടു വീഞ്ഞ് എത്ര വേണമെങ്കിലും കുടിക്കാം എന്ന് ഒരു മദ്യപാനി പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ! അതുകൊണ്ട് context മനസ്സിലാക്കിയിട്ടു വേണം ബൈബിളിലെ വാക്യങ്ങള്‍ എടുത്തുപയോഗിക്കാന്‍.
ഇനി ഇപ്പറഞ്ഞ വാക്യങ്ങള്‍ എഴുതപ്പെട്ട സാഹചര്യത്തെക്കുറിച്ച് നമുക്ക് പഠിക്കാം. ഒന്നാം നൂറ്റാണ്ടിലെ കൊരിന്തു പട്ടണം പാഗന്‍ ആചാരങ്ങളുടെയും മതങ്ങളുടെയും വിളനിലമായിരുന്നു. അക്കാലഘട്ടത്തില്‍ പ്രധാനമായും നിലനിന്നിരുന്ന ഒരു വിശ്വാസമായിരുന്നു ഡയനിഷ്യസ് ദേവന്റെ മതം (Cult of Dionysius). ഈ വിശ്വാസത്തില്‍ ഉള്ള സ്ത്രീകള്‍ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുകയും പുരുഷന്മാരെപ്പോലെ പെരുമാറുകയും, വേഷം ധരിക്കുകയും ചെയ്തിരുന്നു. പുരുഷന്മാര്‍ ആകട്ടെ സ്ത്രീകളെപ്പോലെ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്തിരുന്നു. ലൈംഗിക പ്രതിസന്ധി (sexuality crisis) എന്നാണു ഇതിനെ വിളിക്കുന്നത്. താടിമീശ വെച്ച പുരുഷന്മാരെ സ്ത്രീകളുടെ രീതിയിലും സ്ത്രീകളെ പൗരുഷം നിറഞ്ഞ രീതിയിലും അവതരിപ്പിക്കുന്ന പതിനഞ്ചു ചിത്രങ്ങളും ശില്‍പ്പങ്ങളും കൊരിന്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. (Marie Delcourt, 1992, Hermaphrodite, Presses Universitaires France). മനുഷ്യര്‍ക്ക് തങ്ങളുടെ ലൈംഗികത ഏതാണെന്ന് അറിയാന്‍ പറ്റാതിരുന്ന സാഹചര്യമായിരുന്നു അന്ന്. സ്ത്രീപുരുഷഭോഗവും സ്വവര്‍ഗ്ഗഭോഗവും തമ്മിലുള്ള വത്യാസം പോലും തിരിച്ചറിയാനും ആളുകള്‍ക്ക് ബുദ്ധിമുട്ടായി ഡയനിഷ്യസ് മതത്തില്‍. (Catherine Kroeger, 1987, The Apostle Paul and the Greco-Roman Cults of Women, Journal of the Evangelical Theological Society, Vol. 30, No. 1, pp. 25-38)
ഡയനിഷ്യസ് ദേവനെ തന്നെ സ്ത്രൈണതയുള്ള പുരുഷനായാണ് ചിത്രീകരിക്കുന്നത്. ഡയനിഷ്യസ് മതത്തിന്റെ പ്രധാന കേന്ദ്രം കൊരിന്തു പട്ടണമായിരുന്നു. സ്ത്രീകള്‍ പുരുഷ വേഷം ധരിച്ചും പുരുഷന്മാര്‍ തലമുടി നീട്ടി വളര്‍ത്തി മൂടുപടം ധരിച്ചും ഡയനിഷ്യസ് ദേവനോടുള്ള ഭക്തി പ്രകടിപ്പിച്ചു. റോമന്‍ സംസ്കാരവും കൊരിന്തു പട്ടണത്തില്‍ ഉണ്ടായിരുന്നതിനാല്‍ റോമന്‍ ലൈംഗിക ദേവതയായ അഫ്രോടായ്റ്റി (Aphrodite) യോടുള്ള വിധേയത്വവും ആളുകളില്‍ സാധാരണയായിരുന്നു.
പൗലോസ് ശ്ലീഹായുടെ പരാമര്‍ശം.
മുകളില്‍ പറയപ്പെട്ട സാഹചര്യങ്ങളില്‍ നിന്നായിരുന്നു ആളുകള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നത്. കൊരിന്തിലെ ചിലയാളുകള്‍ തങ്ങളുടെ പഴയ വിശ്വാസം സഭയുടെ ആരാധനയിലും അനുകരിച്ചു തുടങ്ങി. ഈ അവസരത്തില്‍ ആണ് പൗലോസ് ശ്ലീഹാ കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം പതിനൊന്നാം അദ്ധ്യായത്തിലെ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.
ആദ്യമേ തന്നെ ശ്ലീഹാ, പ്രാകൃത മതത്തില്‍ നിന്ന് വന്നുചേര്‍ന്ന കെട്ടഴിഞ്ഞ സാമൂഹിക വ്യവസ്ഥിതി സഭയില്‍ അനുവദിക്കില്ലെന്ന് കര്‍ശനമായും കല്‍പ്പിക്കുന്നു. ലൈംഗിക പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്ന ആളുകള്‍ തങ്ങളുടെ യഥാര്‍ത്ഥ ലൈംഗികത തിരിച്ചറിയുകയും സമൂഹത്തില്‍ അപ്രകാരം പെരുമാറുകയും ചെയ്യണം എന്നാണു പൗലോസ് ആദ്യം പഠിപ്പിക്കുന്നത്. “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു”. (1.കോരി 11: 3).
രണ്ടാമതായി ശ്ലീഹാ ചെയ്യുന്നത് പ്രാകൃത മതത്തിന്റെ ഭാഗമായി പുരുഷന്മാര്‍ ധരിച്ചിരുന്ന തല മുഴുവന്‍ മൂടുന്ന മൂടുപടം പാടില്ല എന്ന് കല്പക്കുകയാണ്. അതുപോലെ തന്നെ മൂടുപടമില്ലാതെ പ്രാര്‍ത്ഥിക്കുന്ന സ്ത്രീകളോട് മൂടുപടമിടാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നു. പതിനൊന്നാം അധ്യായത്തിന്റെ പതിനാറു വരെയുള്ള വാക്യങ്ങള്‍ വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമായും പിടികിട്ടും.
പുരോഹിതന്മാര്‍ ധരിക്കുന്നത്.
അപ്പോസ്തോലിക സഭയില്‍ പുരോഹിതന്മാര്‍ ധരിക്കുന്നത് ‘മുടി’ (mitre) ആണ്. യഹൂദന്മാര്‍ ധരിക്കുന്ന മൂടുപടവും (Tallit) കൊരിന്തിലെ പ്രാകൃത മതത്തിലെ മൂടുപടവുമായി പുരോഹിതന്മാരുടെ അംശവസ്ത്രത്തിന് യാതൊരു ബന്ധവുമില്ല. മുഖം ഉള്‍പ്പെടെ തല മുഴുവന്‍ മൂടുന്ന ഒന്നല്ല ‘മുടി’. പഴയനിയമ പുരോഹിതന്മാര്‍ ഇത് ധരിച്ചിരുന്നു (പുറ 28:4). പുതിയ നിയമ പുരോഹിതന്മാര്‍ മുടി ധരിക്കുന്നത് അപ്പോസ്തോലിക പാരമ്പര്യമാണ്. ക്രിസ്തുവിന്റെ വത്സല ശിഷ്യന്‍ യോഹന്നാന്‍ ശ്ലീഹാ പുരോഹിതന്റെ മുടി (mitre) ധരിച്ചിരുന്നു എന്ന് എഫെസ്യോസിലെ (യോഹന്നാന്റെ ശുശ്രൂഷ അവിടെ ആയിരുന്നല്ലോ) ബിഷപ്പായിരുന്ന പൊളിക്രത്തീസ് (Polycrates, A.D.130–169) സാക്ഷിക്കുന്നു (Fragments of Polycrates). അപ്പോസ്തോലികമായി ഉപയോഗിച്ച് വരുന്ന മുടി ഒരിക്കലും ബൈബിള്‍ എതിര്‍ക്കുന്നില്ല എന്ന് വ്യക്തമായല്ലോ.
മറ്റൊരു ആരോപണം റമ്പാന്മാരും മേത്രപ്പോലീതാമാരും ധരിക്കുന്ന ‘എസ്ക്കിമോ’ എന്ന ശിരോവസ്ത്രത്തെക്കുറിച്ചാണ്. പ്രത്യേകം മനസ്സിലാക്കുക, ഈ ശിരോവസ്ത്രവും മുഖമുള്‍പ്പെടെ മൂടുന്ന ഒരു വസ്ത്രമല്ല. സന്യാസിമാര്‍ ഉപയോഗിക്കുന്ന എസ്കിമോ സവിനയത്തെ (modesty) സൂചിപ്പിക്കുന്ന ഒന്നാണ്. ക്രിസ്തീയ സന്യാസപ്രസ്ഥാനതിന്റെ ഉപജ്ഞാതാവായ ‘മരുഭൂമിയിലെ’ വിശുദ്ധ ആന്തോണി (St.Antony the Great, A.D.251–356) രൂപം നല്‍കിയതാണ് ഇത്. ഇതിനു പ്രാകൃത മൂടുപടവുമായി യാതൊരു ബന്ധവുമില്ല. എസ്ക്കിമോ തലയുടെ മുകള്‍ ഭാഗം മാത്രം മറയ്ക്കുന്ന ഒരു തിരുവസ്ത്രമാണ്, മൂടുപടമല്ല. അതുകൊണ്ടുതന്നെ ബൈബിള്‍ ഇതിനു എതിരുമല്ല. എസ്കിമോയെ മസ്നപ്സാ എന്ന് തെറ്റായി പറയുന്നതാണ്. ഇതിന് 'കൂബോസോ' എന്നും പേരുണ്ട്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.