സുറിയാനി ഓർത്തഡോക്‌സ് സഭയിലെ പൗരോഹിത്യ സ്ഥാനികളുടെ ശവസംസ്കാര ശുശ്രൂഷ ക്രമത്തിന് പൊതുവേ 'കൊഹനൈത്തോ ക്രമം' എന്ന് പറയുന്നു. മ്ശംശോനോ മുതലുള്ളവർക്കെ ഈ ക്രമം ഉപയോഗിക്കാറുള്ളൂ. യൗഫദ്യോക്ക്നോ വരെയുള്ളവർ മരണപ്പെട്ടാൽ വിശ്വാസികൾക്കുള്ള ക്രമം തന്നെ ഉപയോഗിക്കുന്നു. ഈ ക്രമത്തിൽ പ്രാരംഭ ശുശ്രൂഷയും, സമാപന ശുശ്രൂഷയും കൂടാതെ എട്ട് ശുശ്രൂഷകളുണ്ട്. പ്രാരംഭ ശുശ്രൂഷയും സമാപന ശുശ്രൂഷയും എല്ലാ സ്ഥാനികൾക്കും പൊതുവായിട്ടുള്ളതാണ്. ശേഷമുള്ളതിൽ മ്ശംശോനോമാർക്ക് മൂന്നും, കാശീശന്മാർക്ക് അഞ്ചും, എപ്പിസ്കോപ്പാമാർക്കും മെത്രാപ്പോലീത്തമാർക്കും ഏഴും, മഫ്രിയോനോയ്ക്കും പാത്രിയർക്കീസിനും എട്ടും ക്രമങ്ങൾ നിവർത്തിക്കണം. മലങ്കരയിൽ പൊതുവേ എട്ടു ക്രമങ്ങളും നടത്താറാണ് പതിവ്.
സുറിയാനി സഭയുടെ ഒരു ആധികാരിക രേഖകളിലും മേല്പട്ടകാരെ ഇരുത്തി അടക്കണം എന്ന് പറഞ്ഞിട്ടില്ല. എന്നാൽ ആദിമകാലം മുതൽ സുറിയാനി സഭയിലും മറ്റ് പൗരസ്ത്യ സഭകളിലും മേല്പട്ടക്കാരെ ഇരുത്തി സംസ്കരിക്കുന്ന പതിവുണ്ടായിരുന്നു. അപ്പോസ്തോലിക കാലം മുതൽ മിലാൻ വിളംബരം വരെ പീഡനങ്ങളുടെ കാലത്ത് സാധാരണ മരണം പ്രാപിച്ചിചവരെയും രക്തസാക്ഷിത്വം പ്രാപിച്ച വരെയും വളരെ രഹസ്യമായും സാധാരണ നിലയിലുമാണ് സംസ്കരിച്ചിരുന്നത്. ശേഷം സഭയുടെ സുവർണ്ണകാലഘട്ടങ്ങളിലാണ് പല ശുശ്രൂഷകൾക്കും പ്രത്യേക പ്രതീകാത്മകമായ അനുഷ്ഠാനങ്ങൾ ഉടലെടുത്തത്. ചില തല്പരകക്ഷികൾ മേല്പട്ടക്കാരെ ഇരുത്തി അടക്കുന്നത് ഭാരതീയ പാരമ്പര്യമാണെന്ന് ദുഷ്പ്രചരണം നടത്തുന്നതായി അറിയാൻ സാധിച്ചതുകൊണ്ട് ഇതിൻ്റെ യാഥാർത്ഥ്യം എന്തെന്ന് നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം.
ഒന്നാമതായി ഏത് സംസ്കൃതിയിലും ഗുരുക്കന്മാർ തങ്ങളുടെ ശിഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നത് ഇരുന്നുകൊണ്ടാണ്. ആദ്യ നൂറ്റാണ്ടുകളിൽ ഉയിർപ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സഭയിലേക്ക് പുതുതായി വരുന്നവരെ മാമോദീസാ മുക്കിയിരുന്നപ്പോൾ പാതിനോമ്പിൻ്റെ ദിവസം മുതൽ എപ്പിസ്കോപ്പാമാർ ദൈവാലയത്തിൻ്റെ മദ്ധ്യേ സിംഹാസനമിട്ട് മാമോദിസായ്ക്ക് പേരുചേർത്തവരെ വിശ്വാസം പഠിപ്പിച്ചിരുന്നത് സ്വർണ്ണനാവുകാരനായ മോർ ഈവാനിയോസിൻ്റെയും, അലക്സന്ത്രിയായിലെ മോർ അത്താനാസിയോസിൻ്റെയും മോർ സേവേറിയോസ് ഇത്തരുണത്തിലുള്ള മതബോധന പ്രസംഗങ്ങൾ ഇന്നും ലഭ്യമാണ്. എപ്പിസ്കോപ്പാമാർ മരണശേഷവും പ്രബോധിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇരുത്തി അടക്കുന്നത് സൂചിപ്പിക്കുന്നു. നമ്മുടെ കർത്താവും തൻ്റെ ശിഷ്യന്മാരെ പ്രബോധിപ്പിച്ചിരുന്നതും ഇരുന്നു കൊണ്ടാണ്. രണ്ടാമതായി, ലോകത്തിലെ പല ഗോത്രങ്ങളും ക്രിസ്തുവിനും നൂറ്റാണ്ടുകൾ മുമ്പേ അവരുടെ ഗോത്രതലവന്മാർ മരണപ്പെടുമ്പോൾ ഇരുത്തിയായിരുന്നു സംസ്ക്കരിച്ചിരുന്നത്. ഇതേ പിൻപറ്റി രാജാക്കന്മാർ നാടുനീങ്ങുമ്പോൾ ഇരുത്തി സംസ്കരിച്ചിരുന്നു. ഈ പാരമ്പര്യം പിൻപറ്റിയാണ് ക്രൈസ്തവർ തങ്ങളുടെ സഭാധ്യക്ഷന്മാരെ ഇരുത്തി കബറടക്കിയിരുന്നത്.
എന്നാൽ പിൽക്കാലത്ത് ഈ രീതി മാറി. കിടത്തി അടക്കുന്ന രീതി പല പൗരസ്ത്യ സഭകളിലും നിലവിൽ വന്നു. പല പൗരസ്ത്യ സഭകളിലും എപ്പിസ്കോപ്പാമാരെ ഇരുത്തിയും കിടത്തിയും സംസ്കരിക്കുന്ന രീതിയുണ്ടായി. മുൻ സൂചിപ്പിച്ച പ്രകാരം മേല്പട്ടക്കാരെ ഇരുത്തി അടക്കണമെന്ന് ഒരു പ്രമാണിക രേഖയിലും രേഖപ്പെടുത്തിയിട്ടില്ല.
മേല്പട്ടക്കാരെ കബറടക്കുന്നതിന് മുമ്പായി ഭൗതീക ശരിരം ഭക്ത്യാദരവുകളോടെ പ്രദക്ഷിണമായി നഗരികാണിച്ച് ദേശത്തോടും ദേശ നിവാസികളോടും യാത്രാമൊഴി ചൊല്ലുന്ന രീതി പൗരസ്ത്യ സഭകളിൽ നിലവിലുണ്ട്. എല്ലാ ശുശ്രൂഷയും പൂർത്തീകരിച്ചു വേദവായനകൾ നടത്തിയ ശേഷം ഭൗതിക ശരീരം മദ്ബഹായിലേക്ക് കൊണ്ടുപോയി കിഴക്കോട്ട് അഭിമുഖമായി മൂന്ന് പ്രാവശ്യം ഉയത്തിയും താഴ്ത്തിയും യാത്രാമൊഴി ചൊല്ലി ത്രോണോസിൽ മൂന്ന് പ്രവശ്യം മുട്ടിക്കുന്നു ശേഷം പടിഞ്ഞാറെ വാതിക്കലേക്ക് ഭൗതീകശരീരം പടിഞ്ഞാറോട്ട് അഭിമുഖമായി ഉയർത്തിയും താഴ്ത്തിയും യാത്രാമൊഴി ചൊല്ലി പടിഞ്ഞാറെ വാതിലിൽ മൂന്നു പ്രാവശ്യം മുട്ടിക്കുന്നു ശേഷം വടക്കേ വാതിലിലും തെക്കേ വാതിലിലും (മലങ്കരയിൽ മദ്ബഹായിൽ തന്നെ നാലു ഭാഗത്തേക്കും തിരിച്ചു യാത്രാമൊഴി ചൊല്ലുന്നു) ഇപ്രകാരം ചെയ്ത ശേഷം മുഖം ശോശപ്പായിട്ട് മറച്ച് സൈത്തൊഴിച്ച് ഭൗതീക ശരീരം കബറിൽ വച്ച് കുന്തുരുക്കമിട്ട് മൂടുന്നു. എപ്പിസ്കോപ്പായുടെ വില്പത്രങ്ങളും അദ്ദേഹം പട്ടംകെട്ടിയ ശെമ്മാശന്മാരുടെയും കാശീശന്മാരുടെയും പട്ടംകൊട സമയം കത്രിച്ച തലയിലെ രോമവും ആ കബറിൽ നിക്ഷേപിക്കുന്നു.
എപ്പിസ്കോപ്പാമാരെ ഇരുത്തി അടക്കുന്ന പാരമ്പര്യം മദ്ധ്യ പൗരസ്ത്യ ദേശങ്ങളിലും മറ്റ് സമീപ പ്രദേശത്തെയും പ്രാദേശിക പാരമ്പര്യങ്ങളിൽ നിന്നും ഉടലെടുത്തതാണ് ഒരിക്കലും അത് തികച്ചും ഭാരതീയമല്ല.