സുറിയാനി ഓർത്തഡോക്സ് സഭയിലെ പൗരോഹിത്യ ശ്രേണിയിൽ ഉൾപ്പെട്ടവരെപ്പറ്റി ഒരു വിശദീകരണം.
ശെമ്മാശൻ.
ചില ക്രൈസ്തവ സഭകളിലെ ഒരു വൈദിക പദവിയാണ് ശെമ്മാശൻ (Deacon). ശുശ്രൂഷകൻ എന്ന അർത്ഥമുള്ള മ്ശംശോനോ എന്ന സുറിയാനി പദത്തിൽ നിന്നാണ് ശെമ്മാശൻ എന്ന വാക്കുണ്ടായത്. ഗ്രീക്ക് ഭാഷയിൽ ദിയാക്കൊനോസ് (Diaconos) എന്നാണ് ഈ സ്ഥാനനാമം. ആരാധനയിലും സാമൂഹ്യ രംഗത്തും ശുശ്രൂഷിക്കുക എന്നതാണു ഇവരുടെ ദൗത്യം. ആദിമ കാലം മുതൽ സഭകളിൽ ഈ പദവി നില നിന്നിരുന്നതായി കരുതപ്പെടുന്നു. ഇതു ഒരു ആയുഷ്ക്കാല സ്ഥാനമായാണ് സഭയിൽ നിലവിൽ വന്നതെങ്കിലും കാലക്രമേണ പൂർണ്ണ വൈദികനാകുന്നതിനു മുമ്പുള്ള ഘട്ടം മാത്രമായി ചുരുങ്ങി.
വിവിധ മ്ശെംശോനോ സ്ഥാനങ്ങൾ.
1.മൗമ്യോനോ.
സാധാരണ വിശ്വാസികളെക്കൊണ്ട് വിശ്വാസം ഏറ്റു പറയിക്കുക എന്നുള്ള കർത്തവ്യമാണ് മൗമ്യോനോമാർ ചെയ്യുന്നത്. ഇപ്പോൾ ഈ സ്ഥാനം നിലവിലില്ല.
2. മ്സംറോനോ.
ക്രൈസ്തവ ആരാധനയിൽ ആലപിക്കപ്പെടുന്ന പാട്ടുകൾക്ക് നേതൃത്വം വഹിക്കുക എന്ന ധർമ്മമാണ് ഇവർ ചെയ്യുന്നത്.
3. കോറൂയോ.
ആരാധനയിൽ വേദഭാഗങ്ങൾ വായിക്കുകയും, അവ വിശദീകരിക്കുകയും ചെയ്യുന്നവരാണ് കോറൂയോമാർ
4. അഫ്ദയക്നൊ.
ഉപ ശെമ്മാശന്മാരാണ് ഇവർ. ആരാധനക്കായി പള്ളികൾ ക്രമീകരിക്കുന്ന ജോലിയാണ് പ്രധാനമായും ഇവരുടേത്.
5. മ്ശെംശോനോ.
പൂർണ ശെമ്മാശന്മാരാണ് ഇവർ. വി. കുർബാനയ്ക്കായി പട്ടക്കാരെയും, മേൽപ്പട്ടക്കാരെയും സഹായിക്കുകയും, മദ്ബഹ ക്രമീകരിക്കുകയും ചെയ്യുന്ന കർത്തവ്യമാണ് ഇവരുടേത്.
മറ്റ് പ്രത്യേക സ്ഥാനങ്ങൾ.
അർക്കദിയാക്കോൻ. (ആർച്ച് ഡീക്കൻ).
ഡീക്കന്മാരുടെ തലവൻ എന്നാണ് ആർച്ച് ഡീക്കൻ എന്ന വാക്കിന്റെ അർത്ഥം. പട്ടക്കാരിൽനിന്നും, ശെമ്മാശന്മാരിൽനിന്നും അർക്കദിയാക്കോനെ തെരഞ്ഞെടുക്കാം. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗതനേതൃത്വം വഹിച്ചിരുന്ന വ്യക്തികളുടെ സ്ഥാനപ്പേരായിരുന്നു അർക്കദ്യാക്കോൻ, "ജാതിക്കു തലവൻ", "ജാതിക്കു കർത്തവ്യൻ" എന്നീ പേരുകളിലും ഈ പദവി വഹിക്കുന്ന ആൾ ആറിയപ്പെട്ടിരുന്നു.
മ്ശെംശോനീസോ.
ശെമ്മാശ പട്ടമുള്ള സ്ത്രീകളാണ് ഇവർ. കേരളത്തിലെ സുറിയാനി സഭകൾക്കിടയിൽ സ്ത്രീകൾക്ക് ഈ സ്ഥാനം നൽകാറില്ല. ഇവർക്കു് മദ്ബഹായിൽ കയറുന്നതിന് അനുവാദമില്ല. ഇവർ രോഗികളുടെ ശുശ്രൂഷക്കാരാണ്.
(അവലംബം. ബൈബിൾ, പി.ഒ.സി പ്രസിദ്ധീകരണം അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 6:1-6).
മെത്രാപ്പോലീത്ത.
പൗരസ്ത്യ ക്രിസ്തീയ സഭകളിൽ ഒരു ഭദ്രാസനത്തിന്റെ അധിപനായുള്ള മേല്പട്ടക്കാരൻ അഥവാ ഉന്നത പുരോഹിതൻ.
ചരിത്രം.
ക്രൈസ്തവ സഭകളുടെ ആദിമ കാലത്ത് തന്നെ എപ്പിസ്ക്കോപ്പാ,കശ്ശീശ്ശാ,ശെമ്മാശ്ശൻ എന്നീ പുരോഹിത സ്ഥാനങ്ങൾ രൂപപ്പെട്ടിരുന്നു. എന്നാൽ കുസ്തന്തീനോസ് രാജാവിന്റെ കാലമായപ്പോഴേക്കും റോമാ സാമ്രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെ (മെട്രോപ്പോലീത്തൻ നഗരങ്ങളിലെ) എപ്പിസ്ക്കോപ്പാമാരുടെ സ്ഥാനമാനങ്ങളും അധികാരങ്ങളും വർദ്ധിക്കുകയും അവർ മെത്രാപ്പോലീത്ത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.
എപ്പിസ്ക്കോപ്പാ
ക്രൈസ്തവ സഭകളിലെ ഒരു ഉന്നത വൈദിക സ്ഥാനമാണ് എപ്പിസ്ക്കോപ്പാ (Episcopal polity). ചില സഭകളിൽ ഒരു ഭദ്രാസനത്തിന്റെ തലവനാണ് എപ്പിസ്ക്കോപ്പാ. മെത്രാൻ, ബിഷപ്പ് എന്നീ പദവികൾക്ക് തുല്യമാണ് ഈ സ്ഥാനവും.
വാക്കിന്റെ അർത്ഥം.
മേൽനോട്ടക്കാരൻ എന്നർത്ഥമുള്ള എപ്പിസ്കോപ്പോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് എപ്പിസ്ക്കോപ്പാ എന്ന പദം ഉണ്ടായിട്ടുള്ളത്.
ചരിത്രം.
സഭകളുടെ ആദികാലത്ത് പട്ടണങ്ങളിലായിരുന്നു മതപ്രചരണം നടന്നിരുന്നത്. അതിനാൽ അവിടെ ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിക്കപ്പെട്ടു. ക്രമേണെ ഈ പട്ടണങ്ങളിൽ നിന്നും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കും ക്രിസ്തുമതം പ്രചരിക്കപ്പെടുകയും അവിടെയും ചെറിയ സമൂഹങ്ങൾ (ഇടവകകൾ) രൂപം കൊള്ളുകയും അവയെല്ലാം പട്ടണത്തിലെ പ്രധാന പുരോഹിതനായ എപ്പിസ്ക്കോപ്പായുടെ ചുമതലയിൽ തന്നെ നിലനിൽക്കുകയും ചെയ്തു. പിൽക്കാലത്ത് ഇത്തരം ഇടവകകളുടെ എണ്ണം വർദ്ധിക്കുകയും, അവയെ ഒരു ഭദ്രാസനം ആയി സംഘടിപ്പിക്കുകയും ചെയ്തു. അങ്ങനെ എപ്പിസ്ക്കോപ്പാ, ഭദ്രാസന എപ്പിസ്ക്കോപ്പാ ആയിത്തീരുകയും ചെയ്തു.
കോർ എപ്പിസ്കോപ്പ.
അന്ത്യോഖ്യൻ പാരമ്പര്യത്തിൽ വിവാഹിതരായ പുരോഹിതന്മാർക്ക് നൽകപ്പെടുന്ന സമുന്നതമായ പദവിയാണ് കോർ എപ്പിസ്കോപ്പ. മുൻകാലങ്ങളിൽ ഗ്രാമത്തിന്റെ തലവൻ എന്ന നിലയിൽ കോർ എപ്പിസ്കോപ്പാമാർ മെത്രാപ്പോലീത്താമാരുടെ കീഴിൽ ഭരണം നടത്തിയിരുന്നു. അവശ്യ സന്ദർഭങ്ങളിൽ ശെമ്മാശന്മാർക്കും കശ്ശീശന്മാർക്കും പട്ടം കൊടുക്കുവാൻ ഇവർക്ക് അധികാരമുള്ളതായി ഹൂദായ കാനോനിൽ കാണുന്നു. എന്നാൽ ഇന്ന് ഇത് ഒരു ആലങ്കാരിക സ്ഥാനമാണ്.
സ്ഥാനചിഹ്നങ്ങളായി കാപ്പാക്ക് പുറമേ ചെറിയ ഒരു കാപ്പയും, കുരിശുമാല, മോതിരം, ഉയർന്ന തൊപ്പി, ചെറിയ അംശവടി, റുമാൽ ഇല്ലാത്ത സ്ലീബാ എന്നിവ ഉപയോഗിച്ചു കാണുന്നു.
ആരാധനാവേളകളിൽ മെത്രാപ്പോലീത്തായുടെ അസാന്നിധ്യത്തിൽ മുഖ്യ കാർമ്മികത്വം കോർ എപ്പിസ്കോപ്പയുടേതായിരിക്കും.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി. 9847030241.