"അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചുവെങ്കിലും
അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു". മത്തായി 9:40.
യേശു മലയിൽ പ്രാത്ഥിക്കാൻ പോയപ്പോൾ മകനിലെ ഭൂതത്തെ പുറത്താക്കുവാൻ ഒരുവൻ വന്നു ശിഷ്യരോടാവശ്യപ്പെട്ടുവെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. അതിനാൽ അദ്ദേഹം യേശുവിനെ നേരിട്ടു സമീപിച്ചു മകന്റെ രോഗസൗഖ്യം നേടുന്നു.
എന്തുകൊണ്ടു ശിഷ്യർക്കു അതിനു കഴിഞ്ഞില്ല. ആയതിനു മൂന്നു കാരണങ്ങൾ.
1.വികലമായ ദൈവസങ്കല്പം.
"ആ വാക്കു അവർ ഗ്രഹിച്ചില്ല. അതു തിരിച്ചറിയാതവണ്ണം അവർക്കു മറഞ്ഞിരുന്നു". വാക്യം:45.
ദാനം ചെയ്യുന്ന ദാതാവിനെ നമ്മുക്കറിയാം. എന്നാൽ ദാതാവിനെ പിതാവായി തിരിച്ചറിയണം. ദാനങ്ങൾക്കു വേണ്ടി മാത്രം ദൈവത്തെ ആശ്രയിക്കരുതു. ദൈവം നമ്മുക്കു ദാനങ്ങൾ നൽകുന്നവൻ മാത്രമല്ല. നമ്മുടെ പിതാവാണെന്നു തിരിച്ചറിഞ്ഞു അവന്റെ പുത്രന്മാരാണു നാമെന്നു മനസ്സിലാക്കുമ്പോഴാണു ശിഷ്യത്വം വിജയിക്കുന്നതു.
2. "അവരിൽ വച്ചു ആർ വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു". വാക്യം:46.
ശിഷ്യത്വം പരാജയപ്പെട്ടതിന്റെ രണ്ടാമത്തെ കാരണം "സ്വയം" കടന്നു കൂടുന്നതാണ്.
ഇന്നു എല്ലാവരിലും ഈ സ്വയത്തിന്റെ ആത്മാവുണ്ട്. ആരാണു ഒന്നാമൻ. ഈ സ്വാർത്ഥത കടന്നു വരുമ്പോൾ ശിഷ്യത്വം പരാജയപ്പെടുന്നു. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരായി കരുതുമ്പോൾ യേശുവിന്റെ ശിഷ്യഗണത്തിലേക്കു ചേർക്കപ്പെടുന്നു.
ശിഷ്യത്വം പരാജയപ്പെടുന്നതിന്റെ മൂന്നാമത്തെ കാരണം പ്രതികാര ചിന്തയാണ്.
ശമര്യക്കാർ യേശുവിനേയും ശിഷ്യരേയും വേണ്ടപോലെ സ്വീകരിക്കുന്നില്ലെന്നു ശിഷ്യർ കണ്ടപ്പോൾ അവരിൽ പ്രതികാരചിന്ത ഉടലെടുത്തു. ശിഷ്യന്മാർ യേശുവിനോടു ഇപ്രകാരം പറഞ്ഞു.
"കർത്താവേ! ഏലിയാവു ചെയ്തതുപോലെ ആകാശത്തുനിന്നും തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. വാക്യം 54.
ശിഷ്യന്മാർക്കു യേശുവിനെ പോലെ അത്ഭുതം പ്രവർത്തിക്കാതിരിപ്പാനും ശിഷ്യത്വം പരാജയപ്പെടുവാനുമുണ്ടായ മൂന്നാമത്തെ കാരണം ഈ പ്രതികാര ചിന്തയാണ്.
"ദൈവം" സ്നേഹമാണ്. സ്നേഹം മാത്രമാണ്. ക്ഷമയുടെ ഉറവിടമാണ്. ഈ നോമ്പുകാലങ്ങളിൽ തീരുമാനം എടുക്കേണ്ടതുണ്ട്. എന്നോടു ശത്രുത പുലർത്തുന്നവരോടു ഞാൻ സംസാരിക്കും.
എല്ലാവരുമായി അനുരഞ്ജനപ്പെടുമ്പോൾ ശിഷ്യത്വം വിജയിക്കുന്നു. എല്ലാ തടസ്സങ്ങളും നീങ്ങി അനുഗ്രഹം കടന്നുവരുന്നു.
ദൈവം പിതാവാണെന്നു തിരിച്ചറിഞ്ഞു ഒരു മകനായി രൂപാന്തരപ്പെട്ടു താഴ്മയോടെ വിനയത്തോടെ വർത്തിച്ചു എല്ലാം പൊറുത്തും സഹിച്ചും ക്ഷമിച്ചും ദൈവസ്നേഹത്തോടെ ജീവിക്കുമ്പോൾ ശിഷ്യത്വം വിജയിക്കുന്ന്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.