സ്ത്രീധനത്തെ കുറിക്കാൻ ‘മൊഹർ’ (Mohar) എന്ന എബ്രായ പദം മൂന്നിടത്തുണ്ട്. (ഉല്പ 34:12; പുറ 22:17; 1ശമൂ, 18:25). ഭാര്യയ്ക്കുവേണ്ടി നൽകുന്ന വില എന്നാണ് മോഹറിനർത്ഥം. വിവാഹം ക്രമീകരിക്കുമ്പോൾ പിതാവിന്റെ അനുവാദം കിട്ടിക്കഴിഞ്ഞാൽ വിവാഹാർത്ഥി വധുവിനു സ്ത്രീധനവും വധുവിന്റെ മാതാപിതാക്കൾക്കും സഹോദരന്മാർക്കും സമ്മാനങ്ങളും നൽകും. വളരെ പ്രാചീനകാലത്തു ചില പ്രത്യേക സന്ദർഭങ്ങളിൽ വധുവിനു ഓഹരിയും ലഭിച്ചിരുന്നു: (യോശു 15:18,19). യിസ്രായേല്യർ മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വധുവിനെ വിലയ്ക്കു വാങ്ങിയിരുന്നു എന്ന ധാരണ സന്ദിഗ്ദ്ധമാണ്. പഴയനിയമത്തിലെ മൊഹർ വിലപ്പണം അല്ല; വധുവിനുള്ള ദാനം മാത്രമാണ്. വധുവിന്റെ സമ്മതം ലഭിച്ചു കഴിഞ്ഞാൽ അവൾക്കു കൊടുക്കുന്നതാണു സ്ത്രീധനം. അല്ലാതെ അവളുടെ മാതാപിതാക്കൾക്കോ ചാർച്ചക്കാർക്കോ കൊടുക്കുന്നതല്ല. പിതാവു മകൾക്കു ചിലപ്പോൾ വിവാഹ സമ്മാനവും കൊടുക്കാറുണ്ട്. സത്യവേദപുസ്തകത്തിൽ സ്ത്രീധനമെന്നാണ് പരിഭാഷ: (1.രാജാ 9:16).
വിവാഹനിശ്ചയത്തോടുള്ള ബന്ധത്തിലാണ് സ്ത്രീധനവും പാരിതോഷികങ്ങളും നല്കുന്നത്. വധുവിനു കൊടുക്കുന്നതിനെ സ്ത്രീധനം (മൊഹർ) എന്നും ബന്ധുക്കൾക്കു കൊടുക്കുന്നതിനെ ദാനം അഥവാ, സമ്മാനം (മത്താൻ) എന്നും പറയും. റിബെക്കായ്ക്ക് വേണ്ടി എലീയാസർ ആഭരണങ്ങളും, അവളുടെ അമ്മയ്ക്കും സഹോദരനും വിശേഷവസ്തുക്കളും കൊടുത്തു: (ഉല്പ 24:53). ലേയയ്ക്കും റാഹേലിനും വേണ്ടി യാക്കോബ് പതിനാലുവർഷം സേവനം ചെയ്തു. (ഉല്പ 29:18-30). ”ശെഖേമും ദീനായുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കുഎന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം. എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു”. (ഉല്പ 34:12). മോശെ യിത്രോവിന്റെ ആടുകളെ മേയ്ച്ചു. (പുറ 3:1). മീഖളിനു വേണ്ടി ദാവീദ് ഇരുന്നൂറു ഫെലിസ്ത്യരുടെ അഗ്രചർമ്മമാണ് നല്കിയത്: (1.ശമൂ 18:25). ഈ പാരിതോഷികങ്ങളെ ‘മൊഹർ’ എന്നു പറഞ്ഞിട്ടില്ല. വരന്റെ ആളുകൾ വധുവിന്റെ പിതാവിനു കൊടുക്കുന്ന നഷ്ടപരിഹാരമായി അഥവാ വധുവിന്റെ വിലയായി കണക്കാക്കുന്നു. പഴയനിയമത്തിൽ സ്ത്രീധനമായാലും, ദാനമായാലും, സമ്മാനമായാലും വധുവോ, വധുവിൻ്റെ വീട്ടുകാരോ വരനു നൽകുന്നതല്ല; പ്രത്യുത, വരനും വരൻ്റെ വീട്ടുകാരും വധുവിനും വീട്ടുകാർക്കും നൽകുന്ന പാരിതോഷികങ്ങളാണ്.
ഇനി, പുതിയനിയമത്തിലാകട്ടെ, ഒരു വിവാഹത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും (യോഹ 2:1) സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. രണ്ടു വിവാഹ നിശ്ചയത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്: ഒന്നാമത്തത്; മറിയയുടേയും യോസേഫിൻ്റേതും (മത്താ 1:18; ലൂക്കൊ 1:27; 2:4); അതിലും സ്ത്രീധനത്തെക്കുറിച്ച് പറയുന്നില്ല. രണ്ടാമത്തത്; ക്രിസ്തുവും സഭയുമായുള്ളതാണ്. (2.കൊരി 11:2; എഫെ 5:23-33, വെളി 19:7:9). യെഹൂദന്മാരുടെ വിവാഹനിയമപ്രകാരം നിശ്ചയ സമയത്താണ് സ്ത്രീധനം കൈമാറേണ്ടത്. ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തമാണ് സ്ത്രീധനമായി നൽകിയത്: “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ”. (1.പത്രൊസ് 1:18,19). സഭയായ തൻ്റെ മണവാട്ടിയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിനാണ് ക്രിസ്തു അവൾക്കു വേണ്ടി മരണം വരിച്ചത്. (എഫെ 5:27). ക്രിസ്തു തൻ്റെ രക്തംകൊണ്ട് മണവാട്ടി സഭയെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. (1.കൊരി 6:19). കല്യാണം ഇനി സ്വർഗ്ഗത്തിൽവെച്ച് നടക്കും. (വെളി 19:7-9).
പഴയനിയമവും പുതിയനിയമവും ഒരുപോലെ വ്യക്തമാക്കുന്ന ഒരു വസ്തുതയിതാണ്; പുരുഷൻ സ്ത്രീയ്ക്ക് അഥവാ, മണവാളൻ മണവാട്ടിക്ക് നൽകുന്ന ദാനമാണ് സ്ത്രീധനം. എന്നാൽ, നാം ജീവിക്കുന്ന നമ്മുടെ സമൂഹത്തിൽ അത് നേരെ തിരിച്ചാണ്. സ്ത്രീ പുരുഷനാണ് ധനം നൽകുന്നതെന്നു മാത്രമല്ല, പുരുഷന്മാർ അതാവോളം കണക്കുപറഞ്ഞ് വാങ്ങുകയും ചെയ്യും. 1961-ൽത്തന്നെ സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ പരിഷ്കൃത രാജ്യങ്ങൾ കണക്കാക്കുന്നത്. സ്ത്രീധനത്തിൻ്റെ പേരിൽ വർദ്ധിച്ചുവരുന്ന വഴക്കുകളും, വിവാഹമോചനങ്ങളും, മരണങ്ങളും ഈ സമ്പ്രദായം എത്ര ദുഷിച്ചതാണെന്ന് വെളിവാക്കുന്നു. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവർതന്നെ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചോദിക്കുകയും ചെയ്യാറുണ്ട്. ബൈബിളിൻ്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ തന്നെ അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് ഭൂഷണമോ?വിവാഹസമയത്ത് വധുവിന് ദാനമായി ഒന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും, വരൻ അവളോട് ഒന്നും വാങ്ങാതിരിക്കട്ടെ. അങ്ങനെ ദൈവനാമം മഹത്വപ്പെടുവാൻ ഇടയാകട്ടെ.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.