ബി.സി.രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച് സത്യവിശ്വാസത്തിനു വേണ്ടി രക്തസാക്ഷി മരണം വരിച്ച ധീര വിശുദ്ധരാണ് മൊര്‍ത് ശ്മൂനിയമ്മയും (വി.ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറും. മക്കാബിയരുടെ രണ്ടാം പുസ്തകത്തില്‍ ഈ വിശുദ്ധരെക്കുറിച്ച് പരാമര്‍ശിക്കുന്നു. മക്കാബിയര്‍ 3, 4, 6 എന്നീ പുസ്തകങ്ങളിലും ഇവരെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഗ്രീക്ക് സെലൂസിഡ് രാജാവായ അന്ത്യോക്കസ് എപ്പിഫാനസ് ഇസ്രായേല്‍ ജനതയെ ആക്രമിക്കുകയും അടിമകളാക്കുകയും യരുശലേം ദേവാലയം നശിപ്പിക്കുകയും അവരുടെ ആരാധന സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്തു. രാജാവിനെ ഇസ്രായേല്യര്‍ ശക്തമായി എതിര്‍ത്തിരുന്നു. അനേകരെ രാജാവ് ക്രൂരമായി കൊന്നൊടുക്കി. അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു പുരോഹിതനും ഗുരുവുമായിരുന്ന വയോധികനായ മാര്‍ ഏലയസാര്‍. സത്യദൈവ വിശ്വാസം ഉപേക്ഷിക്കുന്നതിനു വിസമ്മതിച്ച അദ്ദേഹത്തെ രാജഭടന്മാര്‍ ക്രൂരമായി കൊലചെയ്തു. അതുപോലെ മൊര്‍ത് ശ്മൂനിയെയും ഏഴു മക്കളെയും രാജകല്പനപ്രകാരം ബന്ധിക്കുകയും സത്യവിശ്വാസം ത്യജിക്കുന്നതിന് വിസമ്മതിച്ച ഏഴുമക്കളെയും മൂത്തതു മുതല്‍ ഇളയതു വരെയായി ഓരോരുത്തരെയും, അതിനു ശേഷം അമ്മയെയും ക്രൂരമായി കൊന്നു.
മക്കാബിയരുടെ നേതൃത്വത്തില്‍ അന്ത്യോക്കസ് എപ്പിഫാനസ് രാജാവിനെതിരെ പോരാടിയ യഹൂദ ജനതയ്ക്ക്, സത്യവിശ്വാസത്തിനുവേണ്ടി നിലകൊണ്ട ഈ അമ്മയും ഏഴുമക്കളും അവരുടെ ഗുരുവും വലിയ ഊര്‍ജ്ജവും പ്രചോദനവുമാണ് നൽകിയത്. യുദ്ധത്തില്‍ അവര്‍ വിജയിക്കുകയും സ്വാതന്ത്ര്യം നേടുകയും ചെയ്തു. ആദിമ ക്രൈസ്തവര്‍ക്ക് പീഡകരെ അതിജീവിക്കുന്നതില്‍ പ്രചോദനമായിരുന്നതിനാലാവണം ആദിമ സഭ, മൊര്‍ത് ശ്മൂനിയമ്മയെയും അവളുടെ വിശുദ്ധരായ ഏഴു മക്കളെയും അവരുടെ ഗുരുവായ മാര്‍ ഏലയസാറിനെയും വിശുദ്ധരായി ഗണിച്ച് അവരുടെ ഓര്‍മ്മ ഓഗസ്റ്റ് 1-ന് ആചരിച്ചു വന്നു. മുമ്പ് കാത്തോലിക്ക സഭയുടെ, കെ.സി.ബി.സി ഇറക്കിയ ബൈബിൾ മാത്രം മക്കബിയരുടെ പുസ്തകം ഉൾപ്പെടുത്തിയിരുന്നുള്ളൂ. എന്നാൽ മലങ്കര യാക്കോബായ സഭയുടെ 'എഴുത്തച്ഛൻ' വന്ദ്യ കണിയാമ്പറമ്പിൽ കോർ എപ്പിസ്കോപ്പ തയ്യാറാക്കിയ വിശുദ്ധ ഗ്രന്ഥത്തിൽ മക്കാബിയരുടെ പുസ്‌തകം ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ മൊർത് ശ്മൂനി അമ്മയുടെ ജന്മസ്ഥലമായ ഇറാഖിലെ മൂസലിലെ കരഘോഷ് ദേവാലയത്തിൽ ഈ മാതാവും അവരുടെ ഏഴുമക്കളും ഗുരുവായ എലിയയാസാരും പെരുന്നാൾ ദിവസം വിശുദ്ധ കുർബാന മദ്ധ്യേ ഭിത്തിവഴി നിഴൽപോലെ പോകുന്നത് എല്ലാവർഷവും കാണുവാൻ സാധിക്കും.
മലങ്കരയിൽ നിന്നും ആലുവയിലെ വലിയ തിരുമേനിയും, മലങ്കരയുടെ പുണ്യശ്ലോകനായ ബസേലിയോസ് ദ്വിദിയൻ കാതോലിക്ക ബാവയും, പെരുമ്പള്ളി തിരുമേനിയും ഈ അത്ഭുതം നേരിട്ടറിയുകയും, വിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട തിരുവസ്ത്രം മലങ്കരയിൽ മൊർത് ശ്മൂനി അമ്മയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഏറ്റുമാനൂർ പേരൂർ പള്ളിയിലും, തിരുവാർപ്പ് പള്ളിയിലും സ്ഥാപിച്ചിട്ടുണ്ട്.
[സുറിയാനി ഭാഷയിൽ ബഹുമാനപൂർവ്വം പിതാക്കന്മാരെയും പരിശുദ്ധന്മാരെയും സംബോധന ചെയ്യുന്ന 'മോർ' എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപമാണ് 'മൊർത്ത്' എന്നുള്ളത്. ഉടമസ്ഥൻ, നാഥൻ, കർത്താവ് എന്നെല്ലാമാണ് ഈ വാക്കിന് അർഥം, മൊർത് ശ്മൂനി എന്നാൽ 'നാഥയായ അമ്മ' എന്നർഥം വരുന്നു].