യോനാ കടലാനയടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉളളില്‍ ഇരിക്കും. Mat12;40
എന്തുകൊണ്ടാണ് പരീശ-ശാസ്ത്രിമാര്‍ക്ക് യോനാ പ്രവാചകന്‍റെ അടയാളം കൊടുത്തത്?
യോന കണ്ടു പഠിക്കാതെ കൊണ്ടു പഠിച്ചയാളാണ് എന്നതു കൊണ്ടാണ്? ദോഷവും വ്യഭിചാരവുമുളള തലമുറയുടെ പ്രതീകങ്ങളായ പരീശ-ശാസ്ത്രിമാര്‍ കേട്ടാലും കണ്ടാലും ഒന്നും പഠിക്കില്ല എന്നും യോനയെപ്പോലെ ദൈവത്തില്‍ നിന്ന് അടികൊണ്ടാലേ പഠിക്കൂ എന്നുമാണ് യേശു പറയുന്നത്.
ശേഷം ആ തലമുറയെ യേശു നിനവേക്കാരോട് തുലനപ്പെടുത്തി. നിനവേക്കാരും ദോഷവും വ്യഭിചാരവുമുളള തലമുറയായിരുന്നു. എന്നാല്‍ യോന അവിടെ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ അവര്‍ ഒരു അടയാളവും യേശുവിനോട് ചോദിച്ചില്ല. അവര്‍ യോനയുടെ വചനം 'കേട്ടു' മാനസാന്തരപ്പെട്ടു എന്നാണ് 41-ല്‍ കാണുന്നത്.
ശേഷം ആ തലമുറയെ യേശു തെക്കേ രാജ്ഞിയോട് തുലനപ്പെടുത്തി. അവള്‍ ശലോമോന്‍റെ ജ്ഞാനം ''കേള്‍പ്പാന്‍'' ഭൂമിയുടെ അറുതികളില്‍ നിന്ന് വന്നു എന്ന് വായിക്കുന്നു. 42 അവളും ശലോമോനോട് ഒരു അടയാളവും ചോദിച്ചില്ല.'കേട്ട്' അനുസരിക്കയാണ് ചെയ്തത്.
എന്നാല്‍ യോനയെക്കാളും ശലോമോനെക്കാളും വലിയവനായ യേശുവിനോട് അടയാളം ചോദിക്കാന്‍ തക്ക നിലവാര താഴ്ചയിലേക്ക് പോയ ഒരു തലമുറയായിരുന്നു പരീശന്മാരുടേയും ശാസ്ത്രിമാരുടെയും തലമുറ.
നിര്‍മ്മല വചനത്തിന്‍റെ കേള്‍വിയെക്കാള്‍ അടയാളങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും ഊതിവീഴ്ത്തലുകള്‍ക്കും പുറകെ ഓടുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു പാഠവും മുന്നറിയിപ്പുമാണ്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.