"കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര........ അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെ പോലെയും...... വരും" (സദൃ.25:33,34).
ബൈബിളിലെ ചില മഹൽ വ്യക്തികളുടെ ജീവിതത്തിൽ ഉറക്കം വരുത്തിവെച്ച വിനകളെക്കുറിച്ച് തന്നെ ഇന്ന് ധ്യാനിക്കാം.
ഒന്നാമതായി "അവൾ അവനെ മടിയിൽ ഉറക്കി..... അവന്റെ ശക്തി അവനെ വിട്ടുപോയി" (ന്യായാ.16:19). ഇവിടെ യിസ്രായേയിലെ പ്രശസ്ത ന്യായാധിപനായ ശിംശോന്റെ കാര്യമാണ് പരാമർശിച്ചിരിക്കുന്നത്. അവൻ അന്യസ്ത്രീയായ ദലീലയയുടെ (പാപത്തിന്റെ) മടിത്തട്ടിൽ ഉറങ്ങിയപ്പോൾ അത് അവനെ ശക്തിഹീനനാക്കി.
രണ്ടാമതായി "അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ......" (1രാജ.19:5). ഇവിടെ യിസ്രായേയിലെ ശക്തനായ പ്രവാചകനായ ഏലിയാവിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അവന്റെ ഈ നിരാശയുടെ ഉറക്കത്തിൽനിന്നും ദൈവം എഴുന്നേൽപ്പിച്ചുവെങ്കിലും. അവന്റെ ഭൂമിയിലുള്ള ശുഷ്രൂഷ അധികം വൈകാതെ മറ്റൊരാളെ ഏല്പിക്കേണ്ടി വന്നു.
".... യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്ന് നല്ലവണ്ണം ഉറങ്ങുകയായിരുന്നു". (യോനാ.1:5). ഇവിടെ ദൈവത്തിന്റെ നിർദ്ദേശം അനുസരിക്കാതെ മറ്റൊരിടത്തേക്ക് കപ്പൽ കയറി അതിൽ കിടന്ന് ഉറങ്ങിയ യോന മുഖാന്തരം കപ്പൽ തകരുവാൻ തുടങ്ങി. നാം ഉറങ്ങിയാൽ അനേകരുടെ വിശ്വാസജീവിതത്തെ അത് പ്രതികൂലമായി ബാധിക്കാനിടയാകും.
"പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നത് കണ്ടു" (മത്തായി.26:40). യേശു കർത്താവ് തന്റെ ക്രൂശീകരണത്തിനായി തന്നെ തന്നെ ഒരുക്കുന്ന സമയത്ത് ശിഷ്യന്മാരോട് തന്നോടൊന്നിച്ച് പ്രാർത്ഥിക്കാനായ് ആവശ്യപ്പെട്ടപ്പോൾ അവർ ഉറങ്ങുകയായിരുന്നു. അതിനാൽ അവർക്ക് അന്ന് യേശുവിന്റെ ക്രൂശീകരണത്തിന്റെ പരമ ഉദ്ദേശം മനസ്സിലാക്കാൻ പറ്റിയില്ല.
അവസാനമായി "പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കം പിടിച്ച് ഉറങ്ങി" (മത്തായി.25:5). ഇവിടെ മണവാളൻ വരുന്ന സമയം അറിയാത്തിനാൽ അവർ കിടന്നുറങ്ങുകയായിരുന്നു. ഒരുക്കമില്ലാതെ ഉറങ്ങിയ അഞ്ചുപേർക്ക് മണവാളനെ എതിരേല്പാൻ സാധിച്ചില്ല. യേശു ക്രിസ്തു ആകുന്ന മണവാളനെ എതിരേൽപാൻ നമുക്കും ഉണർന്നിരിക്കാം.
ഉറക്കം ചിലരുടെ ജീവിതത്തിൽ വരുത്തിവെച്ച ചില തിക്ത ഫലങ്ങളാണല്ലോ നാം പഠിച്ചത്. "ഉറങ്ങുന്നവനേ ഉണർന്നു മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേൽക്ക, എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും" (എഫെ.5:14). ഇത്തരുണത്തിൽ പൗലോസ് എഫെസ്യ സഭക്ക് കൊടുത്ത ഈ പ്രബോധനം നമുക്കും ഏറ്റെടുക്കാം.