ഒരാഴ്ചമുമ്പ് ഏതോ ഒരു പാർട്ടിക്കാരനെന്നു പരിചയപ്പെടുത്തി എനിക്കൊരു ഫോൺ കോൾ. "ഫാദറേ! അത്യാവശ്യമായി കുറച്ചു രക്തം വേണം. തീരെ സാമ്പത്തികമില്ലാത്തവരാണ്. ഒഴിവ് പറയരുത്. ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ഫാദറിന്റെ ഗ്രൂപ്പിലുള്ള രക്തം ലഭിക്കുന്നില്ല" എന്നു പറഞ്ഞു.
"എന്റെ രക്തം AB-ve ആണ്. പേടിക്കേണ്ട, ഞാൻ എപ്പോഴും പോസിറ്റീവാണ് എന്തായാലും രക്തം തരാം, പിരിശോധിച്ചിട്ട് കൊള്ളാവുന്നതാണെങ്കിൽ എടുത്തോ" എന്നു ഞാനും പറഞ്ഞു.
പക്ഷേ രക്തം കൊടുക്കാനുള്ള മനസ്സ് എനിക്കുണ്ടായിരുന്നെങ്കിലും തിരക്കുകൾകൊണ്ട് അതിനുള്ള സമയവും സാഹചര്യവും ഒത്തു വന്നില്ല. എങ്കിലും, രക്തം സ്വീകരിക്കേണ്ട കുട്ടിയുടെ സഹോദരി എല്ലാ ദിവസവും രാവിലെയും വൈകിട്ടും എന്നെ വിളിച്ച് എന്റെ സമയവും സൗകര്യവും അന്വേഷിക്കും.
ഇതിനോടകം രണ്ടോ മൂന്നോ പേരെ സംഘടിപ്പിച്ച് അവർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ത പരിശോധന കഴിഞ്ഞ് എന്തൊക്കെയോ പ്രശ്നമുള്ളതുകൊണ്ട് രക്തം എടുക്കാതെ അവരെ മടക്കിയയച്ചു. അതും രോഗിയുടെ വീട്ടുകാരെ കൂടുതൽ ഭയത്തിലാക്കി.
അങ്ങനെ തികച്ചും നിരാശരായ ആ നിർദ്ധനകുടുംബം വീണ്ടും എനിക്ക് സൗകര്യപ്രദമായ മറ്റൊരു ആശുപത്രിയിൽ ചെന്ന് രക്തം കൊടുക്കാമോ എന്ന് ചോദിച്ചു. എങ്കിലും എല്ലാ തിരക്കുകളും മാറ്റിവെച്ച് അടൂരിൽ തന്നെ പോയി രക്തം കൊടുക്കാമെന്ന് ഞാൻ അവർക്ക് വാക്കുകൊടുത്തു.
"മാർച്ച് 19 ന് ഓപ്പറേഷനു വേണ്ടിയാ ഇനിയും അധികം ദിവസങ്ങളില്ല, ചേരുന്ന രക്തഗ്രൂപ്പുള്ളവരെ കിട്ടാനും പാടായതുകൊണ്ട് കഴിഞ്ഞ തിങ്കളാഴ്ച വരാമോ?" എന്ന് ചോദിച്ചപ്പോൾ, ഉറപ്പായും ബുധനാഴ്ച തന്നെ വരാമെന്നു ഞാൻ പറഞ്ഞെങ്കിലും സങ്കടം സഹിക്കാൻ പറ്റാതെ ആ കുട്ടി കരച്ചിൽ തുടങ്ങി.
"അച്ചാ! ഞങ്ങളിനി എന്തു ചെയ്യും? ഒന്നുരണ്ടു പേരെ കൊണ്ടുപോയെങ്കിലും അവരുടെ രക്തം പരിശോധിച്ചപ്പോൾ അത് പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു. കുറെ അന്വേഷിച്ചിട്ടും ഇനിയും ആരെയും ഞങ്ങൾക്ക് കിട്ടുന്നില്ല. പണം കൊടുക്കാനും ഞങ്ങളുടെ കൈയിലില്ല. അച്ചൻ വരുമെന്നു പ്രതീക്ഷയിലാണ്. അച്ചൻ എവിടെയാണെങ്കിലും ഞങ്ങൾ ഒരു ഓട്ടോയുമായി വന്ന് അച്ചനെ കൊണ്ടുപോയിട്ട് തിരിച്ച് വീട്ടിലാക്കാം. ഞങ്ങളെ ഒഴിവാക്കല്ലേ അച്ചാ!" എന്ന് പറഞ്ഞിട്ട് കരയാനും തുടങ്ങി.
എന്റെ വണ്ടിയിൽ ഞാൻ ബുധനാഴ്ച രാവിലെ തന്നെ ഉറപ്പായും വരാമെന്നു പറഞ്ഞ് ആ കുട്ടിയെ സമാധാനിപ്പിച്ചു. എങ്കിലും ചൊവ്വാഴ്ച്ച വൈകിട്ടും ആ കുട്ടി എന്നെ വിളിച്ച് ഓർമ്മപ്പെടുത്തി. ബുധനാഴ്ച രാവിലെ വീണ്ടും എന്നെ വിളിച്ചു. വീട്ടിൽ നിന്നിറങ്ങിയോ, കഴിച്ചോ എന്നൊക്കെ ഇടയ്ക്കിടെ എന്നെ വിളിച്ചു ചോദിക്കും. അവർ പറഞ്ഞതിനും ഒരു മണിക്കൂർ മുമ്പേ ഞാനവിടെ ചെന്നു.
"പേടിക്കേണ്ട എപ്പൊഴേ ഞാനിവിടെ എത്തി" എന്ന് ആ കുട്ടിയോടു പറഞ്ഞു. "ഈശ്വരാ! നന്ദി" എന്ന് പറഞ്ഞിട്ട് ഞാൻ നിന്ന സ്ഥലത്തേക്ക് ഓടിവന്നു.
രക്തം പരിശോധിക്കുന്ന മുറിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി രക്ത സാമ്പിൾ എടുത്തിട്ട് ഏകദേശം അരമണിക്കൂറോളം സമയം കഴിഞ്ഞ് അതിന്റെ നടപടിക്രമം എല്ലാം പൂർത്തിയാക്കി എന്റെ ഒപ്പും വാങ്ങിയിട്ട് രക്തം എടുക്കാനായി എന്നെ ഉളളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആ കുട്ടിയുടെ കഴുത്തിലെ കറുത്ത ചരടിൽ കെട്ടിയിരുന്ന ഏതോ ഒരു ദൈവത്തിന്റെ പടമുള്ള ലോക്കറ്റിൽ കൈപിടിച്ച് കണ്ണുകളടച്ച് "എന്റെ ഭഗവാനേ!" എന്ന് അവൾ പതിയെ പറഞ്ഞതിനുശേഷം "ഞാനിവിടെ ഇരിക്കാം അച്ചാ" എന്നു പറഞ്ഞു.
ഉളളിലെത്തിയ എന്നോട് ഒരു നേഴ്സ് എന്റെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ചിലതൊക്കെ അവർ രേഖപ്പെടുത്തിയിട്ട് എന്റെ രക്തം എടുക്കുവാനായി കൊണ്ടുപോയി. മൂന്ന് നേഴ്സുമാർ, രണ്ട് ഡോക്ടർമാർ രക്തം എടുക്കുന്ന സമയത്ത് വന്നു. ഒരു ഡോക്ടറാകട്ടെ രക്തമെടുക്കുന്ന സമയം മുഴുവനും കുശലം പറഞ്ഞും സന്തോഷം പങ്കുവെച്ചും എന്റെ പള്ളി വിശേഷവുമൊക്കെ ചോദിച്ചുകൊണ്ടിരുന്നു. അതിനിടെ ഒരു നേഴ്സ് എന്റെ ഫോട്ടോ എടുക്കാനായി വന്നു. ഫോട്ടോയ്ക്കായി ഒന്നു ചിരിച്ച് രണ്ടു തമാശയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ഇടതുകൈയിലെ രക്തത്തിന്റെ ഒഴുക്കു കുറഞ്ഞത്രേ! "അയ്യോ! അച്ചാ, ഫ്ലോ കുറഞ്ഞു. വലത്തു കൈയിൽ കുത്തി എടുക്കട്ടേ" എന്നു ചോദിച്ചു. "വലിയ സൂചികൊണ്ട് വീണ്ടുമൊരു കുത്തു കിട്ടുമെന്നുറപ്പായ ഞാൻ ചിരച്ചുകൊണ്ട് സമ്മതം മൂളി. വേദനയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ, "സൂചി കുത്തിയാൽ വേദനയല്ലാതെ കുളിര് വരുമോടി കൊച്ചേ" എന്നു അവിടെയിരുന്ന ഡോക്ടർ ചിരിച്ചുകൊണ്ട് നേഴ്സിനോടു പറഞ്ഞു. "എന്നെപ്പോലെ സൗന്ദര്യം കുറവുള്ളവരുടെ രക്തം ആരെങ്കിലും എടുക്കുമോ ഡോക്ടറേ?" എന്ന ചോദ്യത്തിന് "കൊടുക്കാൻ സൗകര്യമുള്ള ആരുടെയും രക്തം ഞങ്ങളെടുക്കുമെന്ന്" ഡോക്ടറുടെ മറുപടി. അങ്ങനെ തമാശകളും പൊട്ടിച്ചിരിയുമായി അല്പ സമയം കഴിഞ്ഞപ്പോൾ രക്തമെടുപ്പ് പൂർത്തിയായി. രണ്ടു കൈകളുടെ മടക്കിലും ഓരോ സ്റ്റിക്കറൊട്ടിച്ച് മറ്റൊരു കട്ടിലിൽ അല്പ സമയത്തേക്ക് കിടക്കാൻ ആവശ്യപ്പെട്ടു. ആ സമയത്ത് ആശുപത്രിയുടെ വക നല്ലൊരു ജ്യൂസും ബിസ്ക്കറ്റും തന്നു. ഞാൻ ബിസ്ക്കറ്റ് കഴിക്കാറില്ല എന്ന് പറഞ്ഞപ്പോൾ, നിർബന്ധമായും കഴിക്കണം. നല്ല മധുരമുള്ളതാണെന്ന് പറഞ്ഞ് എന്നെ അതു കഴിപ്പിച്ചു. അപ്പോഴേക്കും ഒരു നേഴ്സ് വന്ന് എന്നെ അഭിനന്ദിക്കുകയും ഒരു സർട്ടിഫിക്കറ്റ് തരുകയും ചെയ്തു. "കിട്ടാൻ പാടുള്ള രക്തമാ, അതുകൊണ്ട് കൃത്യം മൂന്നു മാസം കഴിയുമ്പോൾ ഞങ്ങൾ വിളിക്കാം, നോ പറയരുത്, അപ്പോൾ വന്ന് രക്തം തരണമെന്നും" ഡോക്ടർ പറഞ്ഞു. സന്തോഷത്തോടെ യാത്രപറഞ്ഞു ഞാനും പുറത്തിറങ്ങി.
എന്നെ കാത്ത് പുറത്തിരുന്ന കുട്ടി സന്തോഷത്തോടെ ഓടി വന്നു. നിറകണ്ണുകളോടെ നന്ദി പറഞ്ഞു. "ഫാദറിനെ ഭഗവാൻ കൊണ്ടു വന്നതാ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. ഓപ്പറേഷനൊക്കെ കഴിഞ്ഞ് ചേച്ചിയും കുഞ്ഞുമായി ഫാദറിന്റെ വീട്ടിൽ വരാം" എന്ന് പറഞ്ഞു. എനിക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് ഞാനും അവിടെനിന്നും യാത്ര പറഞ്ഞു.
ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് എനിക്കൊരു കോൾ വന്നു. 'നാട്ടുവിപണി' ഒരു രക്തദാന സംഘടനയിലെ അംഗമെന്നു പരിചയപ്പെടുത്തി. എന്റെ ഫോട്ടോ പതിച്ച ഒരു സർട്ടിഫിക്കറ്റും അയച്ചു തന്നു. എനിക്ക് നന്ദിയും പറഞ്ഞു.
ഈ നോമ്പുകാലത്ത് രക്തം ദാനം ചെയ്ത് എനിക്ക് വളരെ സന്തോഷമായി. ആശുപത്രിയിൽ നിന്ന് നല്ല ബിസ്ക്കറ്റും ജ്യൂസുമെല്ലാം തന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടറുടെ സഹകരണവും നേഴ്സ്മാരുടെ സമീപനവും വളരെ സന്തോഷമായിരുന്നു. മനസിന് ഇത്രയും സന്തോഷം തോന്നിയ നിമിഷമുണ്ടോ എന്നെനിക്കറയില്ല. ദാനം വിപത്തിനെ തടയുമെന്നാണെല്ലോ പറയുന്നത്. അപ്പോൾ രക്തം ദാനം ചെയ്യുന്നതും നല്ലതാ. മാത്രമല്ല, ക്രിസ്തു പഠിപ്പിച്ചതും കാൽവറിയിൽ സ്വന്തരക്തം നമുക്കായി ഒഴുക്കിയതും നമ്മെ രക്ഷിച്ചതുമൊക്കെ പ്രസംഗിച്ചാൽ മാത്രം പോരാല്ലോ. അല്ലെങ്കിലും പ്രവർത്തിയില്ലാത്ത പ്രസംഗത്തിനെന്ത് പ്രസക്തി?
എന്തായാലും ഞാൻ നല്ല മൂഡിലാ. മറ്റൊരാൾക്കായി വിൽക്കുവാനില്ലെങ്കിലും വിലകൊടുത്തു സഹായിക്കാൻ പറ്റിയില്ലെങ്കിലും വിലപ്പെട്ടത് കൊടുക്കാനായി അടുത്ത മൂന്നു മാസക്കാലം കഴിയാൻ ഞാൻ കാത്തിരിക്കുന്നു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.