[നാല്പത്/അമ്പത് നോമ്പ് യഥാർത്ഥത്തിൽ എത്ര ദിവസമാണ്? അമ്പതു നോമ്പിന്റെ ദിവസങ്ങൾ എണ്ണി നോക്കിയാൽ 49/48 ദിനങ്ങൾ മാത്രമേയുള്ളുവല്ലോ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്].
വലിയ നോമ്പിനെ [THE GREAT LENT] 'അമ്പതു നോമ്പ്' എന്നും 'നാല്പതു നോമ്പ്' എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ നോമ്പിനെ 'വലിയ നോമ്പ്' അഥവാ THE GREAT LENT [സുറിയാനിയിൽ സൗമോ ദ് റാബോ] എന്ന് വിളിക്കുന്നത് അതിന്റെ ദൈർഘ്യം കൂടുതലായതുകൊണ്ടല്ല, പ്രത്യുത ആ നോമ്പ് കർത്താവിന്റെ മരിച്ചവരിൽ നിന്നുള്ള ഉയിർത്തെഴുന്നേല്പ് എന്ന മഹത്വപൂർണ്ണമായ പെരുന്നാളിലേക്കു നമ്മെ നയിക്കുന്നതുകൊണ്ടാണ്. അത് പെരുന്നാളുകളുടെ പെരുന്നാളാണ്. ക്രിസ്തുവിന്റെ പുനരുത്ഥാനമാണ് സംവത്സരത്തിന്റെ എല്ലാ ഞായറാഴ്ചകളെയും ഒന്നിച്ചു ചേർക്കുന്നതും അതിനെ അർത്ഥസമ്പൂർണ്ണമാക്കുന്നതും. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ നിന്ന് പ്രവഹിക്കുന്ന ഉജ്ജ്വല തേജസ്സാണ് സഭാവർഷം എന്ന വർണ്ണരാജിയായി വിഭ്രംശിക്കപ്പെട്ടു നമ്മുടെ ദൃഷ്ടിപഥത്തിൽ പ്രശോഭിക്കുന്നതു. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസം വ്യർത്ഥം' എന്ന് പൗലോസ് ശ്ലീഹാ പറയുന്നത് ശ്രദ്ധേയമാണ്.
നോമ്പിന്റെ മണിക്കൂറുകളും ദിവസങ്ങളും കൃത്യമായി എണ്ണി നോക്കിയിട്ടാണ് അതിനെ നാല്പതു നോമ്പെന്നോ അമ്പതു നോമ്പെന്നോ വിളിക്കുന്നതെന്ന് പറയാൻ നിർവ്വാഹമില്ല. സഭയുടെ ആരാധനാ വിജ്ഞാനീയത്തിലും വേദശാസ്ത്ര പഠനങ്ങളിലും പലപ്പോഴും വ്യത്യസ്തവും വിശാലവുമായ അർത്ഥത്തിൽ ഉപയോഗിക്കുന്ന അളവ് സംഖ്യകളാണിവ. വിശുദ്ധ വേദപുസ്തകത്തിൽ മൂന്ന്, ഏഴ്, നാല്പത്, അമ്പത് മുതലായ സംഖ്യാപരിമാണങ്ങൾക്ക് കുറെക്കൂടി ഉയർന്ന തലത്തിലുള്ള ദൈവശാസ്ത്ര വ്യാഖ്യാനങ്ങൾ കാണാറുണ്ട്. മൂന്നു രാവും മൂന്ന് പകലും; നാല്പതു രാവും നാല്പതു പകലും; ആഴ്ചവട്ടം; എന്നിങ്ങനെയുള്ള പ്രയോഗങ്ങൾക്കു ശുദ്ധഗണിത വിശകലനത്തിനുമുപരിയായി ആത്മീയ പൂർണ്ണതയുടെയും ആചാരാനുഷ്ഠാന പാരമ്പര്യങ്ങളുടെയും വേദശാസ്ത്ര മാനങ്ങൾ കൂടിയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.
ഹൂദായ കാനോൻ അമ്പതു/നാല്പതു നോമ്പിന്റെ ദൈർഘ്യത്തെ വളരെ കൗതുകകരമായ വിധത്തിലാണ് വ്യാഖ്യാനിക്കുന്നത്.
1) '48 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിക്കപ്പെടുന്ന 40 നോമ്പ്'. എന്നാണ് പ്രഥമ വിശദീകരണം. പിന്നീട് അധികമായുള്ള എട്ടു ദിവസങ്ങൾ നമ്മുടെ ശരീരങ്ങളെ കൂടുതലായി ദണ്ഡിപ്പിക്കുവാൻ തക്കവണ്ണം [പീഡാനുഭവത്തിന്റെ ആഴ്ച] കൂട്ടി ചേർത്തിരിക്കുന്നതാണെന്നും എഴുതിയിരിക്കുന്നു. അതായത് വലിയ നോമ്പ് നാല്പതാം വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നുവെന്നും കഷ്ടാനുഭവത്തിന്റെ ഒരു ആഴ്ചകൂടി കൂട്ടി നോമ്പ് ദിവസങ്ങൾ ആകെ 48 ദിവസങ്ങൾ ആകുന്നുവെന്നും അവിടെ വെളിപ്പെടുത്തുന്നു.
2) ഒരു വർഷത്തിന്റെ ആകെയുള്ള 365 ദിവസങ്ങളുടെ പത്തിലൊരു ഭാഗമായ 36.5 ദിവസങ്ങൾ കർത്താവിനുവേണ്ടി വേർതിരിച്ചിരിക്കുന്ന കാലയളവാണ് വലിയ നോമ്പെന്നും, അതിന്റെ ദൈർഘ്യം യഥാർത്ഥത്തിൽ അതിനനുയോജ്യമായി തിട്ടപ്പെടുത്തിയതാണെന്നുമുള്ള ഒരു സൂചനയാണ് രണ്ടാമതായി ഹൂദായ കാനോൻ നൽകുന്നത്. പേത്രത്താ ഞായറാഴ്ച വൈകിട്ട് സന്ധ്യ മുതൽ ഉയിർപ്പു ഞായറാഴ്ച പ്രഭാതം വരെ [പഴയ ആചാര സമയങ്ങൾ അങ്ങനെ ആയിരുന്നല്ലോ] ഇത് കൃത്യമായി 48.5 ദിവസങ്ങൾ വരും. ഇതിനിടയിൽ ആറ് ശനിയാഴ്ചകളും ആറ് ഞായറാഴ്ചകളും ഉപവാസമില്ലാത്ത ദിവസങ്ങളായി കണക്കാക്കുന്നു. അങ്ങനെ 48.5 -12 = 36.5. ഇതാണ് ഹൂദായ കാനോൻ വെളിപ്പെടുത്തുന്ന കണക്ക്. ഈ വിശദീകരണത്തെ അടിസ്ഥാനപ്പെടുത്തി വലിയ നോമ്പിനെ 'ദശാംശ നോമ്പ്' എന്ന അർത്ഥത്തിൽ ചിലർ വ്യാഖ്യാനിച്ചു വിശേഷിപ്പിക്കുന്നത് കാണാം. ഒരു സംവത്സരത്തിന്റെ പത്തിലൊരു ഭാഗം വലിയ നോമ്പു വഴി ദൈവത്തിനു പൂർണ്ണമായി സമർപ്പിക്കുന്നു എന്ന ആത്മീയമായ അർത്ഥമുൾക്കൊള്ളുന്ന ആലങ്കാരികമായാണ് ആ പ്രയോഗം.
പാതിനോമ്പ് എന്ന് പറയുന്നത് വലിയ നോമ്പ് തിങ്കളാഴ്ചയുടെ 24-ാം ദിവസമാണെന്ന് ഓർക്കുക. ഓശാനയ്ക്കു മുമ്പുള്ള ഞായറാഴ്ചയെ [പിറവിക്കുരുടൻ്റെ] നാം 36-ാം ഞായറാഴ്ച എന്നാണ് വിളിക്കുക. അങ്ങനെയെങ്കിൽ പിറ്റേ വെള്ളിയാഴ്ച [നാല്പതാം വെള്ളിയാഴ്ച] 41 ആകേണ്ടതായിരുന്നു!
പാശ്ചാത്യ സഭകൾ പേത്രത്ത ഞായറാഴ്ചയെ അമ്പതാം ഞായറാഴ്ചയെന്നും അതിനു മുമ്പുള്ള ഞായറാഴ്‌ചയെ അറുപതാം ഞായറാഴ്ചയെന്നും അതിനും മുമ്പുള്ള [നമ്മുടെ കോഹനെ ഞായർ] ഞായറാഴ്ചയെ എഴുപതാം ഞായറാഴ്ചയെന്നും വിളിക്കുന്നു. ഏഴു ആഴ്ചവട്ടം കൂടുന്ന ഒരു കാലയളവിനു പൊതുവെ അമ്പതു ദിവസങ്ങൾ എന്നാണ് പറയുക. അത് കൃത്യം പന്തീരായിരം മണിക്കൂറല്ല. ഏഴാഴ്ച്ചവട്ടം അടങ്ങുന്ന കാലഘട്ടത്തിനു ആരാധനാ വിജ്ഞാനീയത്തിൽ പ്രത്യേക സങ്കല്പങ്ങളുണ്ട്.
മോശയും ഏലിയാവും നമ്മുടെ കർത്താവും നാല്പത് ദിനം നോമ്പ് നോറ്റു. കൃത്യമായ മാസവും തീയതിയും ദിവസങ്ങളും ഒന്നും വേദപുസ്തകത്തിൽ കാണുന്നില്ല. അതിന്റെ അനുകരണവും ഓർമ്മയുമാണെല്ലോ നമ്മുടെ വലിയ നോമ്പ്. അതുകൊണ്ട് അതിനെ 'നാല്പതു നോമ്പ്' എന്ന് വിളിക്കുന്നു. കഷ്ടാനുഭവ ദിവസങ്ങളും കൂട്ടി ഏഴാഴ്ചവട്ടം തികച്ചു പൂർണ്ണത വരുത്തുന്നു. നാല്പതു നോമ്പിന്റെ പൂർണ്ണതയാണ് അമ്പതുനോമ്പ്.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.