Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • സ്തൗമെൻകാലോസ്.

‘സ്തൗമെന്‍കാലോസ്’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍. (Meanings of the Word – Staumenkalos).

നമ്മുടെ ആരാധനയില്‍ പലപ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രഖ്യാപനമാണ് 'സ്തൗമെന്‍കാലോസ്'. എന്താണ് ഇതിന്‍റെ അര്‍ത്ഥം?

ആരാധനയില്‍ ഉപയോഗിക്കുന്ന മിക്ക പ്രയോഗങ്ങളും വന്നിരിക്കുന്നത് സുറിയാനിയില്‍ നിന്നുമാണ്. ഏതാനും ചില വാക്കുകള്‍ ഗ്രീക്ക് ഭാഷയില്‍ നിന്നുമുണ്ട്. എന്നാല്‍ ഗ്രീക്കു ഭാഷയില്‍ നിന്നാണ് സ്തൗമെന്‍കാലോസ് എന്ന വാക്ക് വന്നിരിക്കുന്നത്. കുറിയേലായിസോന്‍ വന്നിരിക്കുന്നതും ഗ്രീക്കില്‍ നിന്നാണ്. സ്തൗമെന്‍ (σταυμεν) എന്നാല്‍ ‘നില്‍ക്കണം’ എന്നു അര്‍ത്ഥമാക്കാം. കാലോസ് (καλός) എന്നാല്‍ ‘നന്നായി’ എന്നും അര്‍ത്ഥമാക്കാം. അപ്പോള്‍ സ്തൗമെന്‍കാലോസ് എന്നാല്‍ ‘നാം നന്നായി നില്‍ക്കണം’ (Let us stand well) എന്നര്‍ത്ഥം.

ആരാധനയില്‍ ശുശ്രൂഷക്കാര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. നന്നായി നില്‍ക്കണം, തമ്മില്‍ തമ്മില്‍ സമാധാനം കൊടുക്കണം, തല കുനിക്കണം, അട്ടഹസിച്ചു (ഉറക്കെ) പറയണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ശുശ്രൂഷക്കാര്‍ നല്‍കുന്നത്. ഇവയുടെ കൂട്ടത്തില്‍ ഏറ്റവുമധികം ആവര്‍ത്തിക്കുന്ന നിര്‍ദ്ദേശം “നന്നായി നില്‍ക്കണം” എന്നുള്ളതാണ്. നിര്‍ദ്ദേശത്തിനു ശേഷം വരുന്ന ആരാധനാ ഭാഗം അതീവ ജാഗ്രതയോടെ ശ്രദ്ധിക്കണം എന്നാണ് ഈ നിര്‍ദ്ദേശത്തിലൂടെ അര്‍ത്ഥമാക്കുന്നത്.

മൂന്നു പ്രധാന സന്ദര്‍ഭങ്ങളിലാണ് 'സ്തൗമെന്‍കാലോസ്' എന്ന പ്രഖ്യാപനം നടത്തപ്പെടുന്നത്:

പ്രുമിയോന്‍-സെദ്റാകള്‍ക്ക് മുമ്പ്:

സെദ്റാ - എന്നാല്‍ ക്രമം എന്നര്‍ത്ഥം. എല്ലാ ആരാധനയിലും ഉപയോഗിക്കപ്പെടുന്നു. ഏതു ആരാധനയോ പെരുന്നാളോ ആണോ, അതിന്റെ പ്രാധാന്യവും വേദപുസ്തക പാശ്ചാത്തലവും വ്യാഖ്യാനവും പ്രാര്‍ത്ഥനകളും അടങ്ങിയ വായനയാണ് സദറാ. സെദറായുടെ ആമുഖം ചുരുക്കത്തില്‍ നല്‍കുകയാണ് പ്രുമിയോനിലൂടെ. ഈ വായനകള്‍ അതീവ ശ്രദ്ധയോടെ ശ്രവിക്കുന്നതിലൂടെ മറ്റു വിവരണങ്ങളില്ലാതെ ശുശ്രൂഷയുടെ അര്‍ത്ഥവും വ്യാഖ്യാനവും മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസികള്‍ അതീവ ശ്രദ്ധയോടെ നില്‍ക്കണമെന്ന നിര്‍ദ്ദേശം ഇതിനു മുമ്പ് നല്‍കുന്നു.

അനഫോറ തുടങ്ങുന്നതിനു മുമ്പ്:

പട്ടക്കാരന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു കഴിഞ്ഞു ദര്‍ഗ്ഗായിലേക്ക് കയറുന്നതിനു മുമ്പ്. 'അനഫോറ' എന്ന വിശുദ്ധ കുര്‍ബാനയുടെ ഏറ്റവും പ്രധാനമായ ഭാഗം ഇത് കഴിഞ്ഞു തുടങ്ങുന്നു.

കുക്കിലിയോനുകളില്‍ (ധൂപപ്രാര്‍ത്ഥന) കോലോയ്ക്ക് മുമ്പ്:

മാതാവിനോടും (നിന്നാള്‍ സ്തുതിയോടു…), വിശുദ്ധന്മാരോടുമുള്ള (നയവാന്‍ പനപോലെ….) മധ്യസ്ഥ പ്രാര്‍ത്ഥനകളും വാങ്ങിപ്പോയ പുരോഹിതര്‍ക്കും (ചാര്‍ത്തും നീതിയെ…) വിശ്വാസികള്‍ക്കും (മക്കളിലപ്പന്‍….) വേണ്ടിയുള്ള പ്രാര്‍ത്ഥനകളും സ്ലീബായുടെ പുകഴ്ചയ്ക്കും (വെല്ലും ശത്രുക്കളെ….) ഒക്കെ വേണ്ടിയുള്ള വ്യത്യസ്ത ഗീതസംഗ്രഹങ്ങളാണ് കുക്കിലിയോനുകള്‍. അതിലെ ആഴമുള്ള ധ്യാന പ്രാര്‍ത്ഥനകളാണ് കോലോകള്‍. കോലോകള്‍ക്ക് മുമ്പും ഈ പ്രഖ്യാപനം നടത്തപ്പെടുന്നു. പതിവിനു വിപരീതമായി സമൂഹം മുഴുവനും ചേര്‍ന്ന് ‘സ്തൗമെന്‍കാലോസ്’ പറയുന്നു. കുക്കിലിയോനുകള്‍ക്കിടയില്‍ ഈ പ്രഖ്യാപനത്തിന് ശേഷം ആവശ്യമെങ്കില്‍  സന്ദര്‍ഭാനുസരണം പ്രുമിയോന്‍-സെദ്റാ വായിക്കാവുന്നതാണ്.

മറ്റുചില പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ ഈ നിര്‍ദ്ദേശം അല്പംകൂടി വിസ്തരിച്ചു പറയുന്നുണ്ട്:

എവന്‍ഗേലിയോന്‍ വായനയ്ക്ക് മുമ്പ്:

നാം അടക്കത്തോടും, ഭയത്തോടും, വണക്കത്തോടും ചെവികൊടുത്ത്, നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന നമ്മുടെ കർത്താവായ യേശു മ്ശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോനിലെ ദൈവത്തിന്‍റെ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം.

വിശ്വാസപ്രമാണം ചൊല്ലുന്നതിന് മുമ്പ്:

ദിവ്യജ്ഞാനം ശ്രദ്ധിച്ചുകൊണ്ട്, നാമെല്ലാവരും നല്ലവണ്ണം നിന്ന്, ബഹുമാനപ്പെട്ട പട്ടക്കാരന്‍റെ പ്രാര്‍ത്ഥന ഏറ്റു ചൊല്ലണം.

അപ്പവീഞ്ഞുകള്‍ വാഴ്ത്തുന്നതിന് മുമ്പായി:

സഹോദരന്മാരെ, നാമെല്ലാവരും ഭംഗിയോടും, ഭയത്തോടും, വണക്കത്തോടും, വെടിപ്പോടും, വിശുദ്ധിയോടും, സ്നേഹത്തോടും, സത്യവിശ്വാസത്തോടും, ദൈവഭക്തിയോടും കൂടെനിന്ന്, ബഹുമാനപ്പെട്ട ഈ പട്ടക്കാരന്‍റെ കൈകളാല്‍ നമ്മുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന ഭയങ്കരവും പരിശുദ്ധവുമായ ഈ കുര്‍ബാനയില്‍ സൂക്ഷിക്കണം. എന്തെന്നാല്‍ നാമെല്ലാവര്‍ക്കുംവേണ്ടി ജീവനുള്ള ബലിയെ, സകലത്തിന്‍റെയും ഉടയവനായ പിതാവാം ദൈവത്തിന് നിരപ്പിലും സമാധാനത്തിലും അണയ്ക്കുന്നു.

ശുശ്രൂഷക്കാരന്‍ പറയുന്നതു കൂടാതെ ഈ നിര്‍ദ്ദേശം പട്ടക്കാരന്‍ തന്നെ കൂടുതല്‍ വ്യക്തമായും ശക്തിയായും ആവര്‍ത്തിക്കുന്നു:

ഈ നാഴികയില്‍ നമ്മുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും ഉയരങ്ങളിൽ പിതാവാം ദൈവത്തിന്‍റെ വലതുഭാഗത്ത് മ്ശിഹാ തമ്പുരാനിരിക്കുന്ന ഇടമായ മഹോന്നതങ്ങളിലായിരിക്കണം.

പരി‍ശുദ്ധാത്മാവിന്റെ ആവാസത്തിനായി (Epiclesis) പ്രാര്‍ത്ഥിക്കുന്നതിന് മുമ്പായി.

എന്റെ വാല്‍സല്യമുള്ളവരേ, ജീവനുള്ള പരിശുദ്ധ റൂഹ സ്വര്‍ഗ്ഗമാകുന്ന മേലുള്ള ഉയരങ്ങളില്‍നിന്നു പ്രതാപത്തോടുകൂടി ഇറങ്ങി, വയ്ക്കപ്പെട്ടിരിക്കുന്ന ഈ പരിശുദ്ധ കുര്‍ബാനമേല്‍ പൊരുന്നി ആവസിച്ച് അതിനെ ശുദ്ധീകരിക്കുന്ന ഈ നാഴിക എത്ര ഭയങ്കരവും, ഈ സമയം എത്ര ഭ്രമിക്കത്തക്കതുമാകുന്നു, നിങ്ങള്‍ അടക്കത്തോടും ഭയത്തോടും നിന്നുകൊണ്ട് പ്രാര്‍ത്ഥിപ്പിന്‍.

വിശുദ്ധ കുര്‍ബാന ആഘോഷിക്കുന്നതിനു മുമ്പായി.

ഭയത്തോടും വിറയലോടും നാം സൂക്ഷിക്കണം.

മുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം സ്തൗമെന്‍കാലോസ് അഥവാ, നന്നായി നില്‍ക്കണം എന്ന നിര്‍ദ്ദേശത്തിന്‍റെ  വികസിത രൂപങ്ങളാണെന്ന് കാണാം. ശരീരത്തിന്‍റെ നില്പിനെക്കാള്‍ പ്രധാനം മനസ്സിന്‍റെ നില്പാണ്. മനസ്സിന്‍റെ എല്ലാ ഭാഗങ്ങളും – ബോധവും, വിചാരവും, ഹൃദയവും – ഭംഗിയോടും ഭയത്തോടും വണക്കത്തോടും വെടിപ്പോടും വിശുദ്ധിയോടും സ്നേഹത്തോടും സത്യവിശ്വാസത്തോടും ദൈവഭക്തിയോടും കൂടെ ദൈവസന്നിധിയില്‍ നില്‍ക്കണം എന്നാണ് ‘നന്നായി നില്‍ക്കണം’ എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്.

നിരനിരയായി നില്‍ക്കുന്ന പട്ടാളക്കാരോടു attention പറയുമ്പോള്‍ ഉദ്ദേശിക്കുന്നതെന്താണോ ഏതാണ്ട് അതുതന്നെയാണ് ‘സ്തൗമെന്‍കാലോസ്’ കൊണ്ട് ഉദ്ദേശിക്കുന്നതെന്നു പറയാം. ദൈവസന്നിധിയില്‍ സ്വര്‍ഗ്ഗീയസൈന്യം നില്‍ക്കുന്നതുപോലെ ഭയ-ഭക്തി-ബഹുമാനങ്ങളോടും അതീവ ശ്രദ്ധയോടും ജാഗ്രതയോടുംകൂടി വേണം നാമും നില്‍ക്കുവാന്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം.

മനുഷ്യമനസ്സ് എത്ര ചഞ്ചലമാണെന്ന് നമ്മുടെ ആരാധനാക്രമം രചിച്ച പിതാക്കന്മാര്‍ മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാന്‍. അതുകൊണ്ടാവണം ഇത്രയധികം പ്രാവശ്യം ‘സ്തൗമെന്‍കാലോസ്’ ആവര്‍ത്തിച്ചിരിക്കുന്നത്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • കുണ്ടറ സെന്റ് തോമസ് വലിയ പള്ളി (Kundara St.Thomas Church).
  • ആദിമ സഭാപിതാക്കന്മാരുടെ തിരുവെഴുത്തു കാനോൻ മാനദണ്ഡങ്ങൾ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • ഉരിയലും ധരിക്കലും.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • എല്ലാ സുവിശേഷവും, സുവിശേഷമല്ലേ? എല്ലാ സഭയും സഭയല്ലേ? അതാരിൽ നിന്നു കേട്ടാലും നല്ലതല്ലേ? എന്തിനു വിലക്കുന്നു?
  • ദേവാലയത്തിലെ ശബ്ദത്തിന്‍റെ അതിപ്രസരത്തെകുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല
  • മാവുർബോ
  • മെഴുകുതിരികളുടെ തീനാളം അണയാതിരിക്കട്ടെ.
  • ആഹാസിന്റെ ഘടികാരം. (Clock).
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • സംഗീതം മരിക്കില്ല.
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • മൊഴിമാറ്റത്തിന്റെ കുഴി.
  • സുറിയാനി സഭയിൽ കിഴക്കിന്റെ പ്രാധാന്യം
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • തൊഴിലുകൾ. (Occupations).
  • മൗനം വിദ്വാനു ഭൂഷണം.
  • പന്ത്രണ്ട് മാസങ്ങൾ
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • കുരിശ്
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • ജീവന്റെ തുള്ളി
  • ആഗ്രഹങ്ങൾ അമിതമായാൽ
  • കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്.
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ പരിശുദ്ധ സുറിയാനി സഭയിലെ 10 പെരുന്നാളുകൾ.
  • നീട്ടലും കുറുക്കലും.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • മാർഗം കളി

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved