ഹൂദോസ് ഈത്തോ ഞായറാഴ്ച വിശുദ്ധ ഏവൻഗേല്യോന് ശേഷമുളള ഗീതത്തിൽ സഭ മ്ശിഹായോട് പറയുന്ന കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
മശിഹായോ-ടേവം സഭ ചൊല്ലി
വേശ്യാസ്ത്രീ ഞാൻ ദുർവൃത്ത
നിൻ പ്രിയയായ്-തീർക്കണമെന്നേ നീ-
പരിശുദ്ധാ, പരിശുദ്ധസുതാ!
എന്നെ നിർമ്മലയാക്കണമേ.
താനുത്തരമവളോടരുളി
മാമ്മോദീസാ വെള്ളത്തിൽ മുങ്ങിപ്പാവനയായ് നീയെൻ-
മണവാട്ടി സ്ഥാനം കൊൾക.
ഹോസിയാവഴി കര്‍ത്താവ് നല്‍കിയ സന്ദേശത്തിന്റെ തുടക്കം - അവിടുന്ന് അരുളിച്ചെയ്‌തു: നീ പോയി ഒരു വേശ്യയെ വിവാഹം ചെയ്‌ത് അവളില്‍നിന്നു മക്കളെ നേടുക. കാരണം, ദേശം കര്‍ത്താവിനെ പരിത്യജിച്ചു വേശ്യാവൃത്തിയില്‍ മുഴുകിയിരിക്കുന്നു. അവന്‍ പോയി ദിബ്‌ലായിമിന്റെ പുത്രിയായ ഗോമറിനെ പരിഗ്രഹിച്ചു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഹോസിയാ 1:2-3.
കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: നീ പോയി ജാരവേഴ്‌ചയുള്ളവളും വ്യഭിചാരിണിയുമായ ഒരുവളെ സ്‌നേഹിക്കുക. മുന്തിരിയടകള്‍ ഇഷ്‌ടപ്പെടുകയും അന്യദേവന്മാരുടെ പിറകേപോവുകയും ചെയ്‌തിട്ടും ഇസ്രായേല്‍ ജനത്തെ കര്‍ത്താവ് സ്‌നേഹിക്കുന്നതുപോലെ തന്നെ. പതിനഞ്ചു ഷെക്കല്‍ വെള്ളിയും ഒന്നര ഹോമര്‍ ബാര്‍ലിയും കൊടുത്തു ഞാനവളെ സ്വന്തമാക്കി. ഞാന്‍ അവളോടു പറഞ്ഞു: ദീര്‍ഘനാള്‍ നീ എന്റേതായിരിക്കണം. നീ വ്യഭിചരിക്കരുത്; അന്യപുരുഷന്റേതാവരുത്.
ഞാന്‍ നിനക്കും അങ്ങനെയായിരിക്കും. രാജാക്കന്മാരോ പ്രഭുക്കന്മാരോ ആരാധനാസ്‌തംഭമോ എഫോദോ കുലദൈവങ്ങളോ ഇല്ലാതെ ഇസ്രായേല്‍ മക്കള്‍ ഏറെക്കാലം കഴിയും. പിന്നീട് അവര്‍ തിരിച്ചുവന്ന് തങ്ങളുടെ ദൈവമായ കര്‍ത്താവിനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. ആ നാളുകളില്‍ ഭയഭക്തികളോടെ അവര്‍ കര്‍ത്താവിന്റെ അടുക്കല്‍ തിരിച്ചുവരും. അവിടുത്തെ കൃപയ്‌ക്ക് അവര്‍ പാത്രമാകും. (ഹോസിയാ 3:1-5). ഹോസിയാ പ്രവാചകൻ ഒരു നാസ്സീർ വ്രതക്കാരനായിരുന്നു. ദൈവം അവനോട് വഷളത്വം സ്നേഹിച്ച് വ്യഭിചാരം ചെയ്യുന്ന സ്ത്രീയെ കണ്ടെത്തി ഭാര്യയാക്കുവാൻ കല്പിച്ചു. അവൻ അപ്രകാരം ചെയ്തു (ഹോസിയാ 1:2-3).
അദ്ധ്യായം മൂന്നിൽ ഈ സ്ത്രീ പിന്നീട് ഹോസിയായെ ഉപേക്ഷിച്ചു പോകുകയും അടിമയാക്കപ്പെട്ട് വില്പനയ്ക്ക് വയ്ക്കപ്പെടുകയും ദൈവം കല്പിച്ച പ്രകാരം ഹോസിയ 15 ഷേക്കൽ വെള്ളിയും ഒന്നര പറ യവവും കൊടുത്തുകൊണ്ടു അവളെ വിമോചിപ്പിക്കുന്നതും കാണാം.
ഈ തിരുവചനങ്ങൾ പഠിപ്പിക്കുന്നത് പ്രകാരം വേശ്യ സ്ത്രീ സഭയുടെ പ്രതീകമാണ്. ഹോസിയായാകട്ടെ, വരുവാനുള്ള അഭിഷിക്തനായ ദാവീദാണ് അതായാത് Type of Christ.
പുണ്യമെഴും രക്തശരീരങ്ങൾ,
നിർമ്മലമാകും മൂറോനും,
ശുദ്ധതയിൻ സഭയിൽ ചേർത്തിടും-
മൂന്ന് മഹാമർമ്മങ്ങൾ താൻ:
സാത്താനവളുടെ ദിവ്യതയെ
കണ്ടാറെ വിറയൽ പൂണ്ടു:
കർത്താവവളെ കാക്കുമ്പോൾ
പോരിൽ ഞാൻ ലജ്ജിക്കുന്നെ-
ന്നേവം ചൊല്ലിക്കേണാൾ:
അർത്ഥമറിഞ്ഞ് പാടിയാൽ എത്രയോ മനോഹരമായ ഗീതമാണ്. ഇത് ഹൂദോസ് ഈത്തോ ഞായറിന്റെ ഗീതമാണ്. മൂന്നു ദിവ്യ മർമ്മങ്ങളാകുന്ന കോട്ടയുടെ സംരക്ഷണവലയത്തിൽ പ്രതിഷ്ഠിക്കപ്പെടുന്ന പരിശുദ്ധ സഭയുടെ ദിവ്യത്വവും പരിശുദ്ധിയും പരിപാവനതയും.
മൂല്യമിതാ തരണം തൈലം
വ്യാപാരിയോടേവം പറയും
പാപിനി - തന്റെ നാദം ബഹു മധുരം.
നൽകുക മേൽത്തരമാം തൈലം
ഞാനതിൽ എൻ മിഴിനീർ ചേർത്തി -
ട്ടേകാത്മജനെ യഭിഷേചിക്കട്ടെ.
ഇപ്പരിമള തൈല-ത്താൽ ഞാൻ
പാപവിമോചനമാർന്നിടുമെ-
ന്നെൻ ദൈവത്തിൽ പ്രത്യാശിക്കുന്നേൻ:
അവൾ തൈലം വാങ്ങിച്ചെന്നാൾ
വിശ്വാസം ദർശിച്ചുടയോൻ
ഹാലേലുയ്യാ - പാപക്ഷമ നൽകി.
കഷ്ടാനുഭവ ആഴ്ചയിലെ വ്യാഴം ഉച്ച നമസ്കാരത്തിന്റെ സെദ്റാ വായിക്കാമെങ്കിൽ അർത്ഥം കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാം. പാപിനിയായ സ്ത്രീ ശീമോന്റെ ഭവനത്തിൽ, യേശുവിന്റെ സന്നിധിയിൽ.
പശ്ചാത്താപ വിവശയായ പാപിനി തൻ്റെ പാപങ്ങൾ പൊറുക്കപ്പെടേണ്ടതിനു നസറാനായ യേശുവിൻ്റെ അടുക്കൽ തന്നെ പോകുവാൻ തീരുമാനിച്ചു. അവൻ്റെ പാദാരവിന്ദങ്ങളെ മേൽത്തരം തൈലം പൂശി അഭിഷേചനം ചെയ്യുവാനും തൻ്റെ കണ്ണുനീർ കൊണ്ട് അവൻ്റെ കാലുകൾ കഴുകി തൻ്റെ നീണ്ട മുടികൊണ്ട് അവ തുടയ്ക്കുവാനും അവൾ ആഗ്രഹിച്ചു.
‘’അല്ലയോ വ്യാപാരി, എനിക്ക് നിൻ്റെ പക്കലുള്ള മേൽത്തരമായ ആ വിശിഷ്ട തൈലം തന്നാലും, ഇതാ അതിൻ്റെ വില എത്രയായാലും നീ എടുത്തുകൊള്ളുക. അതിൽ ഞാൻ എൻ്റെ ബാഷ്പകണങ്ങൾ കൂടി ചേർത്ത് എൻ്റെ നാഥൻ്റെ പാദങ്ങൾ ചുംബിച്ചു കഴുകി തുടക്കട്ടെ. ആ പരിമള തൈലം മൂലം നിശ്ചയമായും എൻ്റെ പാപങ്ങളിൽ നിന്ന് എനിക്ക് മോചനം ലഭിക്കും’’.
അവൾ അപ്രകാരം തൈലം വാങ്ങി ശീമോന്റെ ഭവനത്തിൽ ചെന്ന് കർത്താവിൻ്റെ പാദങ്ങൾ ചുംബിച്ചു, അവയിൽ എണ്ണയൊഴിച്ച് തഴുകി, തൻ്റെ അശ്രുക്കൾകൊണ്ട് അവ കഴുകി, നീണ്ട കാർകൂന്തൽ കൊണ്ട് തുടച്ചു അവനോടു പാപമോചനം അഭ്യർത്ഥിച്ചു. അവളുൾക്കൊണ്ട വിശ്വാസം കണ്ടു ദൈവപുത്രൻ അവൾക്കു പാപക്ഷമ നൽകി, ആശ്വസിപ്പിച്ചു തിരികെ വിട്ടു.
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.