'ബസ്ക്യൊമോ' എന്നാൽ 'ഉടമ്പടിയുടെ പുത്രി'. ബർക്യൊമൊയുടെ (ഉടമ്പടിയുടെ പുത്രൻ) സ്ത്രീലിംഗമാണ് ബസ്ക്യൊമോ.
മറ്റുള്ളവരിൽ നിന്നും വേർതിരിക്കപ്പെട്ട് ഉത്തമ മാതൃകയോടെ നോമ്പോടും പ്രാർത്ഥയോടും കൂടെയും, ഉടമ്പടിപോലെ, സന്യാസ വൃതംപോലെ, സ്വയം താഴ്ത്തി, വിനയത്തോടെ, അച്ചടക്കത്തോടെയൊക്കെ സന്യാസിനിമാരെപ്പോലെ ജീവിക്കുന്നതു കണ്ടപ്പോൾ വൈദികരുടെ ഭാര്യമാരെ വിശ്വാസികളായ ജനങ്ങൾ വിളിച്ച പേരാണ് 'ബസ്ക്യൊമൊ' എന്നത്. സ്വന്തം അമ്മ കഴിഞ്ഞാൽ ബസ്ക്യൊമൊയെ അമ്മയായി കരുതുന്നതുകൊണ്ട് 'കൊച്ചമ്മ' എന്നും വിളിക്കാറുണ്ട്. ചിലയിടത്ത് 'അമ്മായി' എന്നും ചിലയിടത്ത് 'കൊച്ചമ്മ' എന്നുമാണ് വിളിക്കുന്നത്.
മലങ്കരയിലും, സുറിയാനി സഭ ആകമാനവും ബസ്ക്യോമോ (ബ(ർ)ത്ക്യോമൊ) എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് പട്ടക്കാരുടെ ഭാര്യമാരെയാണ്. പ്രസ്തുത സുറിയാനി പദത്തിന്റെ അർത്ഥം 'ഉടമ്പടിക്കാരി' (Dauhter of Covenant) എന്നാണ്.
അഭിവന്ദ്യ മീഖായേൽ മോർ ദിവന്നാസിയോസ് തിരുമേനി ഉപയോഗിച്ചുകൊണ്ടിരുന്ന 'പട്ടം കൊട' പുസ്തകത്തിൽ ബസ്ക്യോമൊമാരെ വാഴിക്കുന്ന ഒരു ക്രമം തന്നെയുണ്ട്. 1908-ന് മുമ്പ് തൃക്കളത്തൂർ ഓലിക്കൽ മത്തായി കത്തനാരുടെ കൈകളാൽ എഴുതപ്പെട്ട ഈ പുസ്തകം, പൗലൂസ് കൂറിലോസ് തിരുമേനി, പരിശുദ്ധ ഒസ്താത്തിയോസ് സ്ലീബാ ബാവ, പൗലോസ് മോർ പീലക്സിനോസ് (പിന്നീട് ശ്രേഷ്ഠ കാതോലിക്ക) എന്നിവരും കൈകാര്യം ചെയ്തിട്ടുള്ളതാണ്. (ഇപ്പോൾ ഈ പുസ്തകം ജേക്കബ് വർഗ്ഗീസ് മാന്നാകുഴി സാറിന്റെ കൈവശമുണ്ട്).
വളരെ ഹ്രസ്വമായ ബസ്ക്യൊമൊ വാഴ്ചയുടെ ഘടന താഴെ പറയും പ്രകാരമാണ്.
പ്രസ്തുത ക്രമത്തിന്റെ തലക്കെട്ട് തന്നെ 'കൂലോലോദ്ബ(ർ)സ്ക്യൊമോ ഔകിത് ആത്സ് കാശീശോ' (ബസ്ക്യൊമൊയുടെ വാഴ്ച (Adorning). അതായത് കാശീശാ ഭാര്യയുടെ വാഴ്ച) എന്നാണ്. കിഴക്കോട്ട് തിരിഞ്ഞ് മദ്ബഹാ വാതിൽക്കൽ സ്ഥാനാർത്ഥി നിൽക്കുന്നു. സ്ലൂസോ (പ്രാരംഭ പ്രാർത്ഥന)യില്ലാതെ തന്നെ സങ്കീർത്തനം 108:1-14 വരെ ഏഴാം രാഗത്തിൽ കുക്കിലിയോനായി ചൊല്ലിയശേഷം, എനിയോനൊ (റാഹേം അലൈൻ, മൽ പുണ്യമതാ) പ്രുമിയോൻ, സെദ്റോ (അനുതാപത്തിന്റേതായ) വായനയ്ക്കുശേഷം, ഏനോനോ നുഹ്റോ ഈണത്തിൽ നാല് ശ്ലോകങ്ങൾ ചൊല്ലുന്നു. എല്ലാം തന്നെ അനുതാപോദ്യോകങ്ങളാണ്. തുടർന്ന് മോർ യാക്കോബിന്റെ ബോവൂസോ (ദൈവസുതാ നിൻ തിരുമുമ്പാകെ ഞങ്ങളോടൊപ്പം നിൽക്കുന്നിവരെ തൃക്കരമതിനാൽ വാഴ്ത്തീടേണം.....). വളരെ ഇമ്പകരവും സുദീർഘവുമായ ഈ ബോവൂസോയ്ക്ക് ശേഷം സ്ഥാനാർത്ഥിയുടെ നെറ്റിയിൽ സ്ലീബാ അടയാളം വരയ്ക്കുക മാത്രം ചെയ്ത് ക്രമം അവസാനിപ്പിക്കുന്നു.
എന്നാൽ, വിശുദ്ധ ഗ്രന്ഥവായനകളോ, രഹസ്യ പ്രാർത്ഥനകളോ, ഏതെങ്കിലും വേഷസംവിധാനങ്ങളോ ഈ ക്രമത്തിൽ കാണുന്നില്ല. "ഇവൾ (പേര്) പരിശുദ്ധ സഭയുടെ ബസ്ക്യൊമൊയായി മുദ്രയിടപ്പെടുന്നു" എന്ന് മാത്രം ചൊല്ലിക്കൊണ്ടാണ് എപ്പിസ്ക്കോപ്പാ അവരുടെ നെറ്റിയിൽ സ്ലീബാ അടയാളം വരയ്ക്കുന്നത്. പരിശുദ്ധ ഒസ്ത്താത്തിയോസ് സ്ലീബാ ബാവ മലങ്കരയിൽ ബസ്ക്യൊമോമാരെ വാഴിച്ചിട്ടുള്ളതായി എം.റ്റി.ഇട്ടീരാ മല്പാൻ തന്റെ 'പരിശുദ്ധാത്മാവും പട്ടത്വവും' എന്ന പുസ്തകത്തിൽ (പേജ് 47) രേഖപ്പെടുത്തിയിരിക്കുന്നു.