സഭ ഏതുമായികൊള്ളട്ടെ. ഇന്നും ഒരു കൂട്ടര്‍ യൂദാസിനെപ്പോലെയാണ് വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്. ബാക്കിയുള്ളവര്‍ മറ്റുള്ള ശ്ലീഹന്മാരെപ്പോലെയും.
അന്ന് അന്ത്യഅത്താഴ വേളയില്‍ എല്ലാവരെയും പോലെ കര്‍ത്താവിന്‍റെ കരങ്ങളില്‍ നിന്ന് നേരിട്ട് കുര്‍ബാന സ്വീകരിച്ചു തൊട്ടടുത്ത നിമിഷം യൂദാസ് കര്‍ത്താവിനെ വിഷമിപ്പിച്ചു.
അവന്‍ പെട്ടന്ന് യേശുവിന്‍റെ അടുത്ത് ചെന്ന്, ഗുരോ സ്വസ്തി എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു ചോദിച്ചു: സ്നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു. (മത്തായി 26:50)"
ചുംബനത്താല്‍ യേശുവിനെ അവന്‍ ഒറ്റികൊടുത്തു.
യേശുവിനോടൊപ്പം ഉണ്ടും ഉറങ്ങിയും മൂന്നുവര്‍ഷക്കാലം ജീവിച്ച യൂദാസിന് എന്തു സംഭവിച്ചു? വളരെ സൂക്ഷ്മമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ട ഒരു വിഷയമാണിത്. കര്‍ത്താവിന്‍റെ ശുശ്രൂഷകളില്‍ ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കുന്ന യൂദാസിനെ ബൈബിളില്‍ നമുക്ക് കാണാം. സുവിശേഷം പ്രസംഗിക്കുമ്പോഴും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും യൂദാസ് ക്രിസ്തുവിനോടൊപ്പമുണ്ടായിരുന്നു. ഒരു കാര്യത്തിലും മറ്റു ശിഷ്യന്മാരില്‍നിന്നും അവന്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല. യേശുവിന്റെയും ശിഷ്യന്മാരുടെയും സംഘത്തില്‍ പണം സൂക്ഷിപ്പുകാരന്‍ യൂദാസായിരുന്നു. അന്ത്യത്താഴ വേളയില്‍ കര്‍ത്താവിന്റെ വലതു വശത്തിരുന്നതു അവനായിരുന്നുവെന്നു വചനം സൂക്ഷമമായി പരിശോധിക്കുമ്പോള്‍ കാണാം. പ്രഥമ സ്ഥാനീയരാണ് വലതുവശത്തു ഇരിക്കുക!എന്നാല്‍, യൂദാസിന്‍റെ അന്ത്യം ഒരു വന്‍ദുരന്തമായിരുന്നു.
ക്രിസ്തുവിനെ ഒറ്റികൊടുത്തവന്‍ കൂട്ടത്തില്‍ തന്നെയായിരുന്നതുപോലെ ഇന്ന് സഭയെ തകര്‍ക്കുന്ന വ്യക്തികളും ആശയങ്ങളും സഭയില്‍ തന്നെയാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ, സാത്താന്‍ തന്‍റെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.
സഭയുടെ മൂലമായ ആശയങ്ങളെ തങ്ങള്‍ക്കിഷ്ടമുള്ള തരത്തില്‍ വ്യാഖ്യാനിച്ച് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ സാത്താന്‍റെ പദ്ധതികളുടെ നടത്തിപ്പുകാരാവുകയാണ് ഇക്കൂട്ടര്‍! യൂദാസിനും ഇതുതന്നെയാണ് സംഭവിച്ചത്. അവന്‍ കര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുമെല്ലാം ചെയ്തിട്ടും ലഭിച്ച പ്രതിഫലം നാശമായിരുന്നു. മറ്റു ശിഷ്യന്മാര്‍ കര്‍ത്താവിന്‍റെ ശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. യൂദാസും അപ്രകാരം തന്നെ ചെയ്തുവെങ്കിലും അവനില്‍ പ്രവേശിച്ചത് സാത്താനായിരുന്നുവെന്നു വചനത്തില്‍ കാണാം (യോഹ:13 ;27). കാരണം, യൂദാസ് ഗുരുതരമായ പാപത്തിലായിരുന്നു അതു ചെയ്തത്. കര്‍ത്താവിനെ ഒറ്റിക്കൊടുക്കാന്‍ വാങ്ങിയ പ്രതിഫലം അവന്‍റെ കയ്യിലുണ്ടായിരുന്നു.
ഒരേ ശരീരം തന്നെ ഭക്ഷിച്ചവരില്‍ വ്യത്യസ്ഥ ആത്മാവ് പ്രവേശിച്ചു. നാം അയോഗ്യതയോടെയാണ് കര്‍ത്താവിന്‍റെ ശരീരരക്തങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ സംഭവിക്കുന്നത് ഗുണത്തിനു പകരം മാരകമായ ദുരന്തമായിരിക്കും എന്നാണ് ഈ സംഭവത്തിലൂടെ മനസ്സിലാകുന്നത്. "ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു" (1കോരി:11;27). "ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബ്ബലരുമായിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയത്തിനും കാരണമിതാണ്". (1കോരി:11;29,30).
ശരീരികമായ മരണത്തെക്കാളുപരി ആത്മീയ മരണമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പലരുടെയും വിശ്വാസവും പ്രാര്‍ത്ഥനാ ചൈതന്യവും നഷ്ടപ്പെടുവാന്‍ കാരണമായതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. യോഗ്യതയില്ലാതെയുള്ള കുര്‍ബ്ബാന സ്വീകരണത്തിലൂടെ കടന്നുകൂടുന്ന പിശാച്, വ്യക്തികളുടെ ആത്മീയതയെ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.
ഇക്കാര്യങ്ങള്‍ വ്യക്തമായി പഠിപ്പിക്കാന്‍ ഇന്ന് സഭാ നേതൃത്വത്തിന് കടമയുണ്ട്. എന്നാല്‍, സഭയുടെ നേതൃത്വം മറ്റു പലതിലും നെട്ടോട്ടമോടുമ്പോള്‍ സൗകര്യം പോലെ ഇവ മറക്കുന്നു. ഇതിലൂടെ ബലിയുടെ ചൈതന്യം നഷ്ടപ്പെടുത്തുകയും ശാപം പേറിനടക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കുകയുമാണ് ചെയ്യുന്നത്.
വിശുദ്ധ കുര്‍ബാന പടിഞ്ഞാറോട്ട് എഴുന്നെള്ളിച്ചു കൊണ്ട് വരുമ്പോള്‍ എല്ലാവരും വലിയ ഭക്തിയാണ്. കൊച്ചു കുഞ്ഞു മുതല്‍ മുതിര്‍ന്നവര്‍ വരെ കൈകള്‍ കൂപ്പി ഭക്തിപൂര്‍വ്വം നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ കുര്‍ബാന കഴിഞ്ഞ് വെറും പത്തു മിനിറ്റ് പോലും വേണ്ട നമ്മള്‍ യൂദാസ് ആകാന്‍ കര്‍ത്താവിനെ വേദനിപ്പിക്കാന്‍. സഹോദരനെതിരെ കേസ് കൊടുക്കുന്ന കാര്യങ്ങളും, കൊലവിളിയും, തമ്മില്‍ തല്ലും, കുശുമ്പും, പരദൂഷണവും, മോശമായ തമാശകളുമായ വെള്ളികാശുകള്‍ നമ്മുടെ കയ്യികളിലേക്ക് സാത്താന്‍ കൊണ്ടു തരുന്നു. അതിലുടെ നാം ക്രിസ്തുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുകയും ഒറ്റികൊടുക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഇനി വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ ദൈവാലയങ്ങളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഒരു നിമിഷം ചിന്തിക്കുക. ഞാന്‍ പള്ളിയില്‍ കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങള്‍ ഭക്ഷിക്കാന്‍ യൂദാസായിട്ടാണോ പോകുന്നത് അതോ പാപങ്ങള്‍ ഏറ്റു പറഞ്ഞു പശ്ചാതാപിച്ച പത്രോസിനെ പോലെയാണോ പോകുന്നതെന്ന്?
ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.