യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്ന് ഞാന്‍ സത്യമായി നിന്നോട് പറയുന്നു എന്ന് പറഞ്ഞു. ലൂക്കോസ്. 23;43.
യേശുവിന്‍റെ ഈ വാക്കുകള്‍ ആ ദുഷ്പ്രവര്‍ത്തിക്കാരനില്‍ ഉണ്ടാക്കിയിരിക്കാനിടയുള്ള വികാരവിവശതകള്‍ വളരെയാണ്.
ക്രൂശിക്കപ്പെട്ടതിന്‍റെ അതിവേദന അവന്‍റെ മുഖത്തും ദേഹത്തും പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍റെ മുഖത്തിനും ശരീരഭാഷയ്ക്കും വിത്യാസം വന്നു.
ദാരുണമായ വേദനയ്ക്കിടയിലും അവന് പുഞ്ചിരിക്കാന്‍ കഴിയുന്നുണ്ട്. മരണാനന്തര പ്രത്യാശകൊണ്ട് അവന്‍റെയുള്ളം യേശു നിറച്ചു.
ജീവിതം നഷ്ടപ്പെട്ടിടത്തുനിന്ന് വേഗത്തില്‍ അതിനെ തിരിച്ച് പിടിക്കാനായി.
ഗദരദേശത്തെ ഭ്രാന്തന്‍, ധൂര്‍ത്തപുത്രന്‍, 38 ആണ്ട് കുളകടവില്‍ കിടന്നവന്‍, അതേപോലെ ഈ ദുഷ്പ്രവര്‍ത്തിക്കാരന്‍ ഇവര്‍ക്കെല്ലാം പൊതുവില്‍ പറയാവുന്ന പ്രത്യേകത ഒരിക്കല്‍ പോലും ജീവിതത്തിലേക്ക് തിരികെവരാന്‍ കഴിയും എന്ന പ്രതിക്ഷയില്ലാത്തവരായിരുന്നു.
യേശുവുമായുള്ള സംഗമം മാത്രമാണ് അവരെ അതിന് സഹായിച്ചത്.
ഈ ദുഷ്പ്രവര്‍ത്തിക്കാരന്‍ വാസ്തവത്തില്‍ നരകത്തില്‍ നിന്ന് തലനാരിഴയ്ക്ക് വഴുതി രക്ഷപ്പെട്ടവനാണ്. അവന്‍റെ മരണസമയത്തെ രണ്ട് ഭാഗമായി തിരിക്കാം. ആദ്യഭാഗത്ത് മരണത്തിന്‍റെ സകലഭീകരതയും അവന്‍ അനുഭവിച്ചു. എന്നാല്‍ രണ്ടാം ഭാഗത്ത് മരണത്തെ അവന്‍ ആസ്വദിച്ചു.
മരണാനന്തര ജീവിതത്തെപ്പറ്റി വ്യക്തതയുള്ളവര്‍ക്കു മാത്രമേ മരണത്തെ ആസ്വദിക്കാനാവുകയുള്ളൂ.
ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.